കൊച്ചി: ഇന്ത്യൻ തീരത്തെ കടൽ സസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിനുള്ള 100-ദിവസ സമുദ്രഗവേഷണ ദൗത്യത്തിന് തുടക്കം. തിമിംഗലങ്ങൾ കരയ്ക്കടിയുന്നത് കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഈ ദൗത്യം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആർഐ) കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെയും സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സമുദ്ര ദൗത്യം.
കൊച്ചിയിൽ നിന്നും യാത്രതിരിച്ച സംഘം തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ പരിധിയിലുള്ള മേഖലയാണ് സർവേ നടത്തുന്നത്. വിവിധയിനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ, കടൽപശു തുടങ്ങിയ കടൽസസ്തനികളുടെ ലഭ്യതയും അംഗസംഖ്യയും തിട്ടപ്പെടുത്താനും അവയുടെ ആവാസകേന്ദ്രങ്ങളിലെ സമുദ്രശാസ്ത്ര പ്രത്യേകതകൾ മനസ്സിലാക്കാനുമാണ് ദൗത്യം. തിമിംഗലങ്ങൾ ചത്തു കരയ്ക്കടിയുന്നത് കൂടുവരുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനും ലക്ഷ്യമുണ്ട്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കടലിലുണ്ടാകുന്ന മാറ്റങ്ങൾ ഇതിന് കാരണമാകുന്നുണ്ടോയെന്ന് പഠിക്കും. ഇക്കാര്യത്തിൽ വിശദമായ പഠനം ആവശ്യമാണെന്ന് ഈ ഗവേഷണപദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ ഡോ ആർ രതീഷ്‌കുമാർ പറഞ്ഞു. സിഎംഎഫ്ആർഐയുടെ സമുദ്രദൗത്യം ഈ പഠനത്തിന് മുതൽക്കൂട്ടാകും. പ്രതികൂല കാലാവസ്ഥയും അടിക്കടിയുള്ള ചുഴലിക്കാറ്റുകളും അതിനെ തുടർന്നുള്ള കടൽക്ഷോഭങ്ങളും കടൽസസ്തനികളെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രീയ വിവിരശേഖരണത്തിലൂടെ വിലയിരുത്താനാകും.
സമുദ്രാന്തർഭാഗത്തുണ്ടാകുന്ന ശബ്ദമലിനീകരണവും കപ്പലുകളുമായുള്ള കൂട്ടിയിടിയും ബൈകാച്ചായി പിടിക്കപ്പെടുന്നതും തിമിംഗലം, ഡോൾഫിൻ പോലുള്ളവയ്ക്ക് ഭീഷണിയാകുന്നുണ്ട്. 12 നോട്ടിക്കൽ പരിധിക്കുള്ളിലാണ് സർവേ. സസ്തനികളുടെ സാന്നിധ്യം ബൈനോകുലർ ഉപയോഗിച്ച് തിരിച്ചറിയുകയും അവിടെയെത്തി അനുബന്ധ വിവരങ്ങൾ ശേഖരിക്കുകയുമാണ് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.