മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ഹൃദയാഘാതമുണ്ടായതായി അഭ്യൂഹം.
റഷ്യൻ സൈന്യത്തിലെ ഒരു മുൻ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിലാണ് പുട്ടിന് ഹൃദയാഘാതമുണ്ടായതായി ആദ്യം വാർത്ത വന്നത്. ഇതിനു പിന്നാലെ പാശ്ചാത്യ മാധ്യമങ്ങൾ ഇത് ഏറ്റുപിടിക്കുകയായിരുന്നു.
അതേസമയം, പുട്ടിന് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ക്രെംലിൻ പ്രതികരിച്ചു.പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് മോസ്‌കോയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിലുള്ള കിടപ്പുമുറിയിൽ പുട്ടിനെ തറയിൽ വീണു കിടക്കുന്ന നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെന്നാണ് ‘ജനറൽ എസ്‌വിആർ’ എന്ന ടെലഗ്രാം ചാനലിൽ വന്ന പോസ്റ്റ്.ഉടൻ തന്നെ ഡോക്ടർമാർ സ്ഥലത്തെത്തി പ്രസിഡന്റിനെ പരിശോധിക്കുകയും ഹൃദയാഘാതമുണ്ടായതായി സ്ഥിരീകരിക്കുകയും ചെയ്തതായി പോസ്റ്റിൽ പറയുന്നു. അപ്പാർട്ട്മെന്റിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്കു അദ്ദേഹത്തെ മാറ്റുകയും ചെയ്തു.
എന്നാൽ ഇക്കാര്യങ്ങൾ റഷ്യ നിഷേധിച്ചു. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പൂർണ ആരോഗ്യവാനാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളെ അറിയിച്ചു. ‘അദ്ദേഹം സുഖമായിരിക്കുന്നു. ഈ വാർത്ത പതിവുപോലെ വ്യാജമാണ്.’– പെസ്കോവ് പറഞ്ഞു.
പൊതുവേദികളിൽ പുട്ടിനുമായി രൂപസാദൃശ്യമുള്ളയാളാണ് പ്രത്യക്ഷപ്പെടുന്നതെന്ന വാർത്തയും പെസ്കോവ് ചിരിച്ചുതള്ളി. ‘ഇതു തീർത്തും അസംബന്ധമാണ്. ഇതു കേൾക്കുമ്പോൾ ചിരിവരുന്നതല്ലാതെ ഒന്നും തോന്നുന്നില്ല.’ – പെസ്കോവ് കൂട്ടിച്ചേർത്തു.
ഈ മാസം ഏഴിന് 71 വയസ്സു തികഞ്ഞ വ്ലാഡിമിർ പുട്ടിൻ, കഴിഞ്ഞയാഴ്ച ചൈന സന്ദർശിച്ചിരുന്നു. ഈ വർഷം ആദ്യമായാണ് പുട്ടിൻ റഷ്യയ്ക്കു പുറത്തേയ്ക്കു യാത്ര ചെയ്തത്. പൊതുവേദികളിൽ പുട്ടിൻ ‘ബോഡി ഡബിളിങ്’ ഉപയോഗിക്കുന്നതായി ഏറെ നാളായി അഭ്യൂഹമുണ്ടായിരുന്നു. 2020ൽ പുട്ടിൻ തന്നെ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.