തിരുവനന്തപുരം: ശരീരത്തിനുള്ളിലും ബാഗിനുള്ളിലും ഷൂസുകളിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ആറു കിലോ തൂക്കമള്ള കുഴമ്പുരൂപത്തിലുള്ള സ്വര്‍ണവുമായി 14 യാത്രക്കാരെ വിമാനത്താവളത്തില്‍ പിടികൂടി. ശ്രീലങ്കന്‍ സ്വദേശികളായ 10 സ്ത്രീകളും മൂന്നു പുരുഷന്മാരും തമിഴ്നാട് നാഗപട്ടണം സ്വദേശിയുമുള്പ്പെട്ടവരെയാണ് പിടികൂടിയത്.
മൂന്നു കോടി രൂപ വിലയുള്ള സ്വര്‍ണമാണ് സംഘത്തില്‍നിന്നു പിടിച്ചെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ(ഡി.ആര്.ഐ.) തിരുവനന്തപുരം യൂണിറ്റും വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഡി.ആര്.ഐ.ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ബുധനാഴ്ച രാവിലെ 9.20-ന് കൊളംബോയില്‍നിന്ന് തിരുവനന്തപുരത്തിറങ്ങിയ ശ്രീലങ്കന്‍ എയര്‍വേയ്സിന്റെ വിമാനത്തിലെ യാത്രക്കാരാണിവര്‍. കുഴമ്പുരൂപത്തിലുള്ള സ്വര്‍ണമാണ് സംഘം കടത്താന്‍ ശ്രമിച്ചതെന്ന് ഡി.ആര്.ഐ. വൃത്തങ്ങള്‍ പറഞ്ഞു.
സ്ത്രീകള്‍ വസ്ത്രത്തിനും ഷൂസുകള്‍ക്കും ഉള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. നാലു പുരുഷന്മാരില്, ശ്രീലങ്കന്‍ സ്വദേശികള്‍ ബാഗിനുള്ളില്‍ രഹസ്യയറയുണ്ടാക്കി അതിനുള്ളിലും ഷൂസുകളിലുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശി, കുഴമ്പുരൂപത്തിലുള്ള സ്വര്‍ണം ക്യാപ്സൂളുകളിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് എത്തിയത്.
സ്വര്‍ണത്തിന്റെ സാന്നിധ്യം എക്സ്റേയില്‍ അറിയാതിരിക്കാനായി കറുത്ത ടേപ്പുകൊണ്ടു പൊതിഞ്ഞ നിലയിലായിരുന്നു. എമിഗ്രേഷന്‍ കഴിഞ്ഞ് കസ്റ്റംസ് ഹാളിലെത്തിയ ഇവരെ ഡി.ആര്.ഐ. ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് ചോദ്യംചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇവര്‍ സ്വര്‍ണമെടുത്തു നല്‍കുകയായിരുന്നു.
ദുബായിലുള്ള ഏജന്റാണ് ഇവരെ സ്വര്‍ണം കടത്താനേല്പ്പിച്ചത്. കഴിഞ്ഞ ദിവസം കൊളംബോയിലെത്തിയ തമിഴ്നാട് സ്വദേശി മുഹമ്മദ് ഫൈസലാണ് ഇവര്‍ക്കു കടത്താനുള്ള സ്വര്‍ണം നല്‍കിയത്. ഒപ്പം ഇയാളും ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് ഇവര്‍ക്കൊപ്പം തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
കടത്തിക്കൊണ്ടു വരുന്ന ആറു കിലോ സ്വര്‍ണം ചെന്നൈയിലുള്ള ഏജന്റിനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം. സ്വര്‍ണം പൊടിച്ച് തരിയാക്കിയ ശേഷം, മറ്റു വസ്തുക്കളുമായി കൂട്ടികുഴച്ച് കുഴമ്പുരൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ഡി.ആര്.ഐ. സംഘം ഇവരെ ചോദ്യംചെയ്യുകയാണ്. പിടിച്ചെടുത്ത സ്വര്‍ണം വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.