ടെല്‍ അവീവ്: ഹമാസുമായുള്ള യുദ്ധം തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി.
'തീവ്രവാദമെന്ന തിന്മയ്ക്കെതിരേ ഇസ്രയേലിനൊപ്പം നില്ക്കും' - വെള്ളിയാഴ്ച ടെല്‍ അവീവിലെത്തിയതിന് തൊട്ടുപിന്നാലെ ഋഷി സുനക് എക്സില്‍ കുറിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും സന്ദര്‍ശനം.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി സുനക് കൂടിക്കാഴ്ച നടത്തും. പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലിന്റെ അയല്‍ രാജ്യങ്ങളും ഋഷി സുനക് സന്ദര്‍ശിക്കും.
യുദ്ധത്തില്‍ ഇസ്രയേലിലും പാലസ്തീനിലും ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ഋഷി സുനക് അനുശോചനം അറിയിക്കുമെന്നും യുദ്ധം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുമെന്നും സന്ദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.
ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ വഴി തുറക്കണമെന്നും സുനക് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും. അതേസമയം, യുദ്ധത്തില്‍ ഇസ്രയേലിനെ കുറ്റപ്പെടുത്തി ഓസ്ട്രേലിയന്‍ ഭരണകൂടം രംഗത്തെത്തി. ഹമാസുമായുള്ള യുദ്ധത്തില്‍ പലസ്തീന് ജനതയെ ഇസ്രയേല്‍ കൂട്ടമായി ശിക്ഷിക്കുകയാണെന്ന് ഓസ്ട്രേലിയ ആരോപിച്ചു.
ഗാസയിലെ ആശുപത്രിക്ക് നേരേയുള്ള ആക്രമണത്തില്‍ നൂറുകണക്കിന് പേര് കൊല്ലപ്പെട്ടതിന് പിന്നാലെ ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ അനുവാദം നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ അറിയിച്ചിരുന്നു.
ഇതിനുപിന്നാലെ റഫാ അതിര്‍ത്തി വഴി അടിയന്തര സഹായമായി മരുന്നും ഭക്ഷണവും ഉള്‍പ്പെടെ എത്തിക്കും. ആദ്യ ഘട്ടത്തില്‍ 20 ട്രക്കുകള്‍ ഇതുവഴി ഗാസയിലേക്കെത്തും.
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ചചെയ്തതിന് പിന്നാലെയാണ് റഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍-സിസി സമ്മതം അറിയിച്ചത്.അതേസമയം ഗാസയിലെ ആളുകളെ റഫാ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.