വര്‍ഷങ്ങള്‍നീണ്ട ഇടവേളയ്ക്കുശേഷം തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടയിലുള്ള യാത്രാക്കപ്പല്‍ സര്‍വീസിന് തുടക്കമായി.

ഡൽഹി :വര്‍ഷങ്ങള്‍നീണ്ട ഇടവേളയ്ക്കുശേഷം തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടയിലുള്ള യാത്രാക്കപ്പല്‍ സര്‍വീസിന് തുടക്കമായി.


കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക കാല്‍വെപ്പാണ് ഈ യാത്രാക്കപ്പല്‍ സര്‍വീസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.


നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയിലെ കന്‍കേശന്‍തുറയ്ക്കും ഇടയിലാണ് ചെറുകപ്പല്‍ സര്‍വീസ് നടത്തുക. 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ഏകദേശം മൂന്നുമണിക്കൂറെടുക്കും. ക്യാപ്റ്റന്‍ ബിജു ബി. ജോര്‍ജിന്റെ നേതൃത്വത്തില്‍ 14 പേരടങ്ങുന്ന സംഘം കഴിഞ്ഞ ഞായറാഴ്ച പരീക്ഷണയാത്ര നടത്തിയിരുന്നു.

ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാനും ചരിത്രപരമായ ബന്ധം അടുത്തറിയാനും കപ്പല്‍യാത്ര അവസരമൊരുക്കുമെന്ന് സര്‍വീസിന് നേതൃത്വംനല്‍കുന്ന ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.

കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍നിന്നാണ് ചെറുകപ്പല്‍ പുറത്തിറക്കിയത്. പൂര്‍ണമായും ശീതീകരിച്ച ഇതില്‍ 150 പേര്‍ക്ക് യാത്ര ചെയ്യാനാവും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി.എസ്.ടി. ഉള്‍പ്പെടെ ഒരാള്‍ക്ക് 7670 രൂപയാണ് നിരക്ക്. 40 കിലോ സൗജന്യ ബാഗേജ് അനുവദിക്കും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ പാസ്‌പോര്‍ട്ടും വിസയും ഹാജരാക്കിയാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

രാമേശ്വരത്തിനും വടക്കന്‍ ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിലുള്ള കപ്പല്‍ സര്‍വീസ് 1982-ല്‍ ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നു. പിന്നീട് രണ്ടാം യു.പി.എ. സര്‍ക്കാര്‍ തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയില്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും അഞ്ചുമാസത്തിനകം നിര്‍ത്തി.

ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളില്‍ ഇന്ത്യയും ശ്രീലങ്കയും പുതിയ അദ്ധ്യായത്തിന് തുടക്കം കുറിയ്ക്കുകയാണെന്നും നാഗപട്ടണത്തിനും കാങ്കേശന്‍തുറൈയ്ക്കും ഇടയില്‍ ആരംഭിക്കുന്ന ഈ ഫെറി സര്‍വീസ് ആ ബന്ധം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നാഗപട്ടണവും സമീപ നഗരങ്ങളും ശ്രീലങ്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി കടല്‍ വ്യാപാരത്തിന് പേരുകേട്ടിട്ടുള്ളവയാണെന്നും ചരിത്ര തുറമുഖമായ പൂംപുഹറിനെ ഒരു കേന്ദ്രമായി പുരാതന തമിഴ്‌സാഹിത്യങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നും സംസ്‌കാരം, വാണിജ്യം, നാഗരികത എന്നിവയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പങ്കാളിത്ത ചരിത്രത്തിന് അടിവരയിടിക്കൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ഇരു രാജ്യങ്ങളിലൂടെയുമുണ്ടായിരുന്ന ബോട്ടുകളുടെയും കപ്പലുകളുടെയും സഞ്ചാരം വിവരിക്കുന്ന പട്ടിനപ്പാളൈ, മണിമേഖല തുടങ്ങിയ സംഘകാല സാഹിത്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയേയും ശ്രീലങ്കയേയും ബന്ധിപ്പിക്കുന്ന ഒരു പാലത്തെ പരാമര്‍ശിക്കുന്ന മഹാകവി സുബ്രഹ്‌മണ്യ ഭാരതിയുടെ 'സിന്ധു നദിയിന്‍ മിസൈ'എന്ന ഗാനവും അദ്ദേഹം സ്പര്‍ശിച്ചു. ചരിത്രപരവും സാംസ്‌കാരികവുമായ ആ എല്ലാ ബന്ധങ്ങളെയും ഫെറി സര്‍വീസ് ജീവസുറ്റതാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബന്ധിപ്പിക്കലിനെ കേന്ദ്ര പ്രമേയമാക്കികൊണ്ട് സാമ്പത്തിക പങ്കാളിത്തത്തിനായി ഒരു വിഷന്‍ ഡോക്യുമെന്റ് പ്രസിഡന്റ് വിക്രമസിംഗെയുടെ സമീപകാല സന്ദര്‍ശന വേളയില്‍ സംയുക്തമായി അംഗീകരിച്ചതായി, പ്രധാനമന്ത്രി അറിയിച്ചു. ''രണ്ട് നഗരങ്ങളെ അടുപ്പിക്കുക എന്നത് മാത്രമല്ല ബന്ധിപ്പിക്കല്‍. അത് നമ്മുടെ രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു'', ശ്രീ മോദി പറഞ്ഞു. വ്യാപാരം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ വര്‍ദ്ധിപ്പിക്കുമെന്നതിനോടൊപ്പം ബന്ധിപ്പിക്കല്‍ ഇരു രാജ്യങ്ങളിലെയും യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !