ഭുവനേശ്വര്‍: വിദ്യാര്‍ഥിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന കോളേജ് അധ്യാപകൻ മരിച്ചു. ഒഡിഷ ഝര്‍സുഗുഡ ജില്ലയിലെ കാട്ടപ്പള്ളി പി.കെ.എസ്.എസ്.ഡിഗ്രി കോളേജിലെ ലക്ചററായ അമിത് ബാരിക്കാണ് ബുര്‍ളയിലെ വിംസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വിദ്യാര്‍ഥി ക്ലാസില്‍ വൈകിവന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂരമായ മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് അമിതിന്റെ ബന്ധുക്കള്‍ പ്രതികരിച്ചത്. കേസിലെ പ്രതിയായ വിദ്യാര്‍ഥി മിക്ക ദിവസവും ക്ലാസില്‍ വൈകിയെത്തുന്നയാളായിരുന്നു.
ഫെബ്രുവരി 22-നും ഇയാള്‍ ക്ലാസിലെത്താൻ വൈകി. എന്നാല്‍, പ്രിൻസിപ്പലിനെ കണ്ടതിന് ശേഷം ക്ലാസില്‍ പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു അധ്യാപകനായ അമിതിന്റെ നിര്‍ദേശം. ഇതിനുപിന്നാലെ വിദ്യാര്‍ഥി അധ്യാപകനുമായി തര്‍ക്കിച്ചു. ഇതിനിടെയാണ് മറ്റുവിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകനെ ക്രൂരമായി ആക്രമിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമിതിനെ ആദ്യം ഝര്‍സുഗുഡ ജില്ലാ ആശുപത്രിയിലും പിന്നീട് വിംസര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
അധ്യാപകനെ മര്‍ദിച്ച കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ ജാമ്യത്തിലാണെന്നാണ് പോലീസ് നല്കുന്ന 'വിവരം. ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചതിനാല്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്നും കോടതിയുടെ നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.