കൊച്ചി: ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്ന ആര്.ഡി.ഒ.യെ അതിരൂക്ഷമായി വിമര്‍ശിച്ച് പിഴയിട്ട് ഹൈക്കോടതി.
ഏഴു ദിവസത്തിനകം കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റിയില്‍ പിഴ അടയ്ക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടിരിക്കുന്നത്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് എറണാകുളം കടുങ്ങല്ലൂര്‍ സ്വദേശിയായ കെ.എ. സത്താര്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
ഭൂമി തരംമാറ്റുന്നതിനു 2017-ല്‍ ഹര്ജിക്കാരൻ നല്കിയ അപേക്ഷയില്‍ രണ്ടു മാസത്തിനകം ഉത്തരവിറക്കാൻ 2021-ല്‍ ഹൈക്കോടതി ആര്.ഡി.ഒ.യ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ആര്‍ഡിഒ ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒരു വര്‍ഷത്തിലേറെക്കഴിഞ്ഞിട്ടും നടപടിയുണ്ടാവാതെ വന്നതോടെ ഹര്ജിക്കാരൻ വീണ്ടും ഹൈക്കോടതിയിലെത്തി.
ഈ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടിയിട്ടും ആര്.ഡി.ഒ. നല്‍കിയില്ല. അഡ്വക്കേറ്റ് ജനറല്‍ (എ.ജി.) ഓഫീസില്‍ നിന്ന് പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ആര്.ഡി.ഒ. വിശദീകരണം നല്‍കിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷക കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് ആര്.ഡി.ഒ.യുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
നീതിനിര്‍വഹണത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവൃത്തി
എ.ജി. ഓഫീസില്‍ നിന്ന് പലകുറി ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാത്ത ആര്.ഡി.ഒ.യുടെ നടപടി നീതിനിര്‍വഹണ സംവിധാനത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതി ഉത്തരവുകള്‍ പാലിക്കാൻ ആര്.ഡി.ഒ. ബാധ്യസ്ഥനാണ്. കോടതിയുത്തരവ് ഉണ്ടായിട്ടും നടപടിയുണ്ടാകാത്തതിനാല്‍ ഹര്‍ജിക്കാരനു വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.
എ.ജി. ഓഫീസില്‍ നിന്ന് വിശദീകരണം തേടിയിട്ടും ആര്.ഡി.ഒ. നല്‍കാതിരുന്നത് അപകടകരമായ സാഹചര്യമാണ്. ഇത് ആവര്‍ത്തിച്ചാല്‍ വലിയ പ്രശ്നങ്ങളും കുഴപ്പങ്ങളുമുണ്ടാവും. കോടതിയും എ.ജി. ഓഫീസും ആവശ്യപ്പെട്ട കാര്യങ്ങളോട് ഉദ്യോഗസ്ഥൻ പ്രതികരിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി എടുക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന്റെ കേസില്‍ 14 ദിവസത്തിനകം ആര്.ഡി.ഒ. ഉത്തരവിറക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.