മലപ്പുറം: സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം കുഴിയംപറമ്പ് ചര്‍ച്ചിന് സമീപം താമസിക്കുന്ന പുന്നക്കോടൻ ചന്ദ്രന്റെ മകൻ പ്രജിത്ത് (26) ആണ് മരിച്ചത്.
നൗഫലിനും കുത്തേറ്റു. ഇത് തടയുന്നതിനിടെയാണ് പ്രജിത്തിന് കുത്തേറ്റത്. സംഭവത്തില്‍ എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വിവരം.
വൈകിട്ട് അഞ്ചരയോടെ ഓട്ടോയില്‍ വന്ന സംഘം നൗഫലുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് വാക്കുതര്‍ക്കമായി മാറി. ജോലി കഴിഞ്ഞ് അവിടെയെത്തി ചായ കുടിച്ച് നില്‍ക്കുകയായിരുന്ന പ്രജിത്ത്, അക്രമികള്‍ സുഹൃത്തിനെ പിടിച്ചുതള്ളുന്നത് കണ്ട് അന്വേഷിക്കാൻ ചെന്നു. നൗഫലിനെ അക്രമി സംഘം കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന് നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
ഒന്നിലേറെ തവണ കുത്തേറ്റിരുന്നു. പിന്നാലെ ഓടുന്നതിനിടെ പ്രജിത്ത് റോഡരികില്‍ വീണു. ഇതിനിടെ അക്രമി സംഘം രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. നൗഫലിന് കൈക്കാണ് കുത്തേറ്റത്. ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
പ്രജിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അവിവാഹിതനാണ്. പാര്‍വതിയാണ് മാതാവ്. പ്രവീണ്‍, പ്രണവ് എന്നിവര്‍ സഹോദരങ്ങള്‍.
പ്രജിത്തും നൗഫലും അക്രമികളും പരിചയക്കാരും സുഹൃത്തുക്കളുമാണെന്നാണ് വിവരം. ലഹരി ഇടപാടുമായി കൊലയ്ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.