കൊച്ചി: തൊഴുകൈകളോടെ വരേണ്ടയിടമല്ല കോടതിയെന്നും നീതി ലഭിക്കാനുള്ള പോരാട്ടം ഭരണഘടനാപരമായ അവകാശമാണെന്നും ഹൈക്കോടതി. നീതിയുടെ ദേവാലയമാണെങ്കിലും ഇവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല, ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്ന ജഡ്ജിമാരാണ്.
വീടിനുസമീപത്തെ പ്രാര്‍ഥനാ കേന്ദ്രത്തില്‍നിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെപേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടു. കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് നിര്‍ദേശം നല്കി.
ഫോണില്‍വിളിച്ച് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് വനിതയ്ക്കെതിരേ ചുമത്തിയത്. 2019ലാണ് സംഭവം.
പ്രാര്‍ഥനാകേന്ദ്രത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലെ നടപടികള്‍ അറിയാന്‍ വിളിച്ചപ്പോള്‍ ഇന്‍സ്പെക്ടര്‍ മോശമായാണ് പ്രതികരിച്ചതെന്നും ഇതു ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതിനല്‍കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് തനിക്കെതിരേ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഹര്‍ജിക്കാരി വാദിച്ചു. ഇന്‍സ്പെക്ടര്‍ക്കെതിരേ മുന്‍പേ പരാതിയുള്ളതായും അവര്‍ ചൂണ്ടിക്കാട്ടി.
ഇന്‍സ്പെക്ടര്‍ക്കെതിരേ ഹര്‍ജിക്കാരി പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. കേസ് രജിസ്റ്റര്‍ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോടാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്‍സ്പെക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.