കൊച്ചി;കുവൈത്തിലെ മാലിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്സുമാരാണു ജയിലിൽ.ഇതിൽ കൈകുഞ്ഞുങ്ങൾ ഉള്ള യുവതികളും മുലയൂട്ടുന്ന അമ്മമാരും ഉൾപ്പെടുന്നു.
കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിൽ 30 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറയുന്നു.
എല്ലാവർക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പും ഉണ്ട്. പലരും 3 മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.
ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയിൽ നടന്നിരുന്ന ആശുപത്രിയിൽ അടുത്തിടെ സ്പോൺസറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
മുലയൂട്ടുന്ന അമ്മമാരായ 4 മലയാളി നഴ്സുമാർ കൂടി അറസ്റ്റിലായവരിൽ ഉണ്ട്. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച അന്നു തന്നെ അറസ്റ്റിലായ യുവതിയും ഉണ്ട് .
കുവൈത്തിലെ ഇന്ത്യൻ എംബസിയും കേന്ദ്ര മന്ത്രി വി.മുരളീധരനും ഇടപെട്ടതിനെ തുടർന്നാണു ജയിലിൽ കുഞ്ഞുങ്ങൾക്കു മുലയൂട്ടാൻ അവസരം ഒരുക്കിയത്. ഇന്ത്യൻ എംബസിയും കേന്ദ്ര സർക്കാരും അടിയന്തരമായി ഇടപെട്ടു നഴ്സുമാരുടെ മോചനത്തിനുള്ള നടപടികൾ കൈക്കൊള്ളണം എന്നാണു പിടിയിലായ മലയാളി നഴ്സുമാരുടെ ബന്ധുക്കളും മലയാളി സമൂഹവും ആവശ്യപ്പെടുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.