അരൂർ: ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനെ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ചു. എരമല്ലൂർ ചമ്മനാട് മലയിൽ വീട്ടിൽ ഗംഗാധരക്കുറുപ്പിന്റെ മകൻ എം.ജി. രാജേഷിനാണ് ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റത്.
സംഭവത്തിൽ ഡൽഹി സ്വദേശികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയും മക്കളുമാണിവർ. ഇവർക്കെതിരേ നരഹത്യാശ്രമ കുറ്റം ചുമത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
അശോക് വിഹാർ സബ് ഡിവിഷനിലെ എ.സി.പി. ഓഫീസിൽ ജോലിചെയ്യുന്ന ഇദ്ദേഹം ആറ് കിലോമീറ്റർ അകലെയുള്ള തിലക് നഗറിലെ പോലീസ് കോളനിയിലെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം. അമിത വേഗത്തിൽ മുന്നിൽ പോയ കാർ പൊടുന്നനെ ബ്രേക്ക് ചെയ്തതോടെ രാജേഷിന്റെ കാർ ഇതിൽ തട്ടി. ഇതിൽ പ്രകോപിതരായ മൂന്നംഗ സംഘം മരക്കഷ്ണമുപയോഗിച്ച് രാജേഷിന്റെ കാറിന്റെ ചില്ലുകൾ തകർത്ത്, സീറ്റിലിരുന്ന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
ഇതിനിടെ ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഇഷ്ടികക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചു. രഘുവീർ നഗറിൽ വെച്ചാണ് ആക്രമണം നടന്നത്. പഞ്ചാബി ബാഗിലെ മഹാരാജ അഗ്രവൈൻ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച രാജേഷിന്റെ തലയ്ക്ക് എട്ട് തുന്നലുകൾ ഉണ്ട്. കേസെടുത്ത ത്യാല പോലീസ് ആക്രമണം നടത്തിയ മൂവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ തിഹാർ ജയിലിലേക്ക് മാറ്റി. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കണ്ണിനും പരിക്കേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.