ഒരു ജാതി, ഒരു മതം. ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്കിയ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. ശ്രീനാരായണ ഗുരു ഒരു പുതുയുഗത്തിന്റെ പ്രവാചകനായിരുന്നു.വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കര്‍മ്മം കൊണ്ട് അഭിവൃദ്ധിനേടാനും സംഘടന കൊണ്ട് ശക്തരാകാനും ഗുരുദേവന് ആഹ്വാനം നല്കി.
കൊല്ലവര്‍ഷം 1030 ചിങ്ങമാസത്തിലെ ചതയ ദിനത്തില്‍ തിരുവനന്തപുരത്തുളള ചെമ്പഴന്തി ഗ്രാമത്തില്‍ വയല്‍വാരത്ത് മാടനാശാന്റെയും കുട്ടി അമ്മയുടെയും മകനായി ജനിച്ചു. നാണു എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്ന നാരായണൻ ബാല്യത്തില്‍ത്തന്നെ സിദ്ധരൂപം അമരകോശം ബാലപ്രബോധം എന്നിവ പഠിച്ചു. ഈശ്വരാഭിമുഖ്യവും ചിന്താശീലവും സദാ പ്രകടമായിരുന്നു.
ക്ഷേത്രദര്‍ശനം , ജപം, ധ്യാനം എന്നിവ മുടക്കം കൂടാതെ നടത്തിയിരുന്നു. സംസ്കൃതപഠനത്തിനായി പുതുപ്പളളിയിലുളള കുമ്മപ്പളളി രാമന്പിളള ആശാന്റെ അടുത്തെത്തി. കാവ്യനാടകങ്ങള്‍, തര്‍ക്കം, വ്യാകരണം എന്നിവയില്‍ അവഗാഹം നേടി. അതിനുശേഷം വീടിനടുത്ത ഒരു കുടിപ്പളളിക്കൂടം ആരംഭിച്ചു.
അങ്ങിനെ നാട്ടുകാര്‍ക്ക് നാണുവാശാനായിത്തീര്‍ന്നു. ബന്ധുക്കളുടെ നിര്‍ബന്ധം കൊണ്ട് കാളി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തെങ്കിലും താമസിയാതെ വിവാഹജിവിതം വേണ്ടെന്ന് വച്ച് വീടു വിട്ടു. യാത്രകളിൽ ഷണ്മുഖദാസന് എന്ന പേരുളള ചട്ടമ്പിസ്വാമിയെ കണ്ടുമുട്ടി. സത്യാന്വേഷണ തല്പരനായ സ്വാമികള്‍ മരുത്വാമലയിലെ ഒരു ഗുഹയില്‍ ഏകാന്തവാസം തുടങ്ങി.
വളരെ നാളത്തെ കഠിന തപസ്സിനുശേഷം അദ്ദേഹം നെയ്യാറ്റിന്‍കരയിലെ അരുവിപ്പുറത്തെത്തി. 1888ലെ ശിവരാത്രി ദിനത്തില്‍ നാരായണഗുരു അരുവിപ്പുറത്തെ നദീതീരത്തുളള പാറപ്പുറത്ത് ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു. തുടര്‍ന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ഏറ്റവും അവസാനത്തേത് കളവങ്കോടം ക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്ഠയായിരുന്നു.
1898 ല്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഒരു ക്ഷേത്രയോഗം രജിസ്റ്റര്‍ ചെയ്തു. ഇതാണ് പില്ക്കാലത്ത് എസ്. എന്‍. ഡി. പി. യോഗ സ്ഥാപനത്തിന് പ്രേരണ നല്‍കിയത്. 1891 ല്‍ ഗുരുദേവന് ആശാനെയും 1903 ൽ ഡോ. പൽപ്പുവിനെയും കണ്ടുമുട്ടി. ഇവരുടെയെല്ലാം ആവേശത്തിലും പ്രേരണയാലും ധര്‍മ്മപരിപാലനയോഗം സ്ഥാപിതമായി.
കുമാരനാശാനായിരുന്നു യോഗത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി. ഡോ. പല്‍പ്പു, കുമാരനാശാന്, ടി. കെ. മാധവന്, സി. വി. കുഞ്ഞുരാമന്, ഇ. കെ. അയ്യാക്കുട്ടി, സി.കൃഷ്ണന്, മൂര്‍ക്കോത്ത് കുമാരന്, നടരാജ ഗുരു മുതലായവര്‍ ശ്രീനാരായണ സന്ദേശപ്രചാരകരുടെ മുന്‍പന്തിയില്‍ നിന്ന പ്രമുഖരാണ്. വര്‍ക്കലയിലെത്തിയ അദ്ദേഹം 1912 ല്‍ അവിടെ ശാരദാപ്രതിഷ്ഠ നടത്തി.
1914 ല്‍ ആലുവയില്‍ ഒരു അദൈത്വാശ്രമവും സംസ്കൃതപാഠശാലയും സ്ഥാപിച്ചു. 1925ല്‍ ആലുവ അദൈത്വാശ്രമത്തില്‍ ഗുരുദേവന്റെ നിര്‍ദ്ദേശപ്രകാരം സര്‍വമത സമ്മേളനം സംഘടിപ്പിച്ചു. 1922 ല്‍ രവീന്ദ്രനാഥടാഗോറും 1925 ല്‍ മഹാത്മാഗാന്ധിയും ശ്രീ നാരായണഗുരുവിനെ സന്ദര്‍ശിച്ചു. 1928 ല്‍ സെപ്തംബര്‍ ഇരുപതാം തീയതി ശിവഗിരിയില്‍ വച്ച് ഗുരുസമാധിയടഞ്ഞു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.