ടൊറന്റോ: കാനഡയിലെ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം വീണ്ടും.
സെപ്തംബർ 10ന് നടക്കാനിരിക്കുന്ന ഖാലിസ്ഥാൻ റഫറണ്ടം പരിപാടിക്കും വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് പൂട്ടിയിടുമെന്ന നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) ഭീഷണിക്കും പിന്നാലെയാണ് പുതിയ സംഭവം. ഇന്ത്യാ ഗവൺമെന്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഇന്ത്യൻ നയതന്ത്രജ്ഞരെയും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് ഖാലിസ്ഥാനി അനുകൂല ചുവരെഴുത്തുകളും പോസ്റ്ററുകളും ഉപയോഗിച്ച് കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുകയാണ്.
പ്രമുഖ ക്ഷേത്രത്തിൽ ഇന്ത്യാവിരുദ്ധവും ഖാലിസ്ഥാൻ അനുകൂലവുമായ ചുവരെഴുത്തുകൾ കാണപ്പെട്ടു. സറേയിലെ ശ്രീ മാതാ ഭമേശ്വരി ദുർഗ സൊസൈറ്റി മന്ദിറിന്റെ പുറം ചുവരുകളിലാണ് "പഞ്ചാബ് ഇന്ത്യയല്ല", "മോഡി ഒരു തീവ്രവാദി" എന്നീ മുദ്രാവാക്യങ്ങൾ എഴുതിയത്. ഹിന്ദു ക്ഷേത്രമായ ശ്രീ മാതാ ഭാമേശ്വരി ദുർഗാ ദേവി സൊസൈറ്റി കറുത്ത സ്പ്രേ പെയിന്റ് ഉപയോഗിച്ച് നശിപ്പിച്ചുവെന്നും ഇത്തരം ഭീരുത്വം നിറഞ്ഞ ആക്രമണങ്ങൾ വഴി സമൂഹത്തിൽ ഭീകരത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണെന്ന് റിച്ച്‌മണ്ടിലെ റേഡിയോ എഎം600-ലെ ന്യൂസ് ഡയറക്ടർ സമീർ കൗശൽ എക്സിൽ കുറിച്ചു.
കഴിഞ്ഞ മാസം സറേയിലെ ലക്ഷ്മി നാരായൺ മന്ദിറിന്റെ മുൻവശത്തും പിൻവശത്തും ചുവരുകളിൽ ഇന്ത്യ വിരുദ്ധ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ ഒട്ടിച്ചതായി കണ്ടെത്തിയിരുന്നു. ഈ വർഷം മുതൽ, ഒന്റാറിയോയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രവും ബ്രാംപ്ടണിലെ ഗൗരി ശങ്കർ ക്ഷേത്രവും ഏപ്രിൽ, ജനുവരി മാസങ്ങളിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളിലൂടെ ലക്ഷ്യമിട്ടിരുന്നു.
ജൂണിൽ സറേയിലെ പാർക്കിംഗ് സ്ഥലത്ത് വെടിയേറ്റ് മരിച്ച ഖാലിസ്ഥാൻ നേതാക്കളായ ഹർദിപ് സിംഗ് നിജ്ജാറിന്റെയും 1985ലെ എയർ ഇന്ത്യ വിമാന സ്‌ഫോടനത്തിന്റെ സൂത്രധാരൻ തൽവീന്ദർ സിംഗ് പർമറിന്റെയും ചിത്രങ്ങളും ഇതിലുണ്ടായിരുന്നു.പോസ്റ്ററിലെ ആയുധങ്ങളുടെ ചിത്രങ്ങൾ ബന്ധപ്പെട്ട താമസക്കാർ സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സറേയിലെ ഒരു സ്‌കൂളിൽ നടക്കാനിരുന്ന റഫറണ്ടം പരിപാടി റദ്ദാക്കി. എസ്‌എഫ്‌ജെയുടെ പേരിനൊപ്പം ഒരു കൃപാണും എകെ 47 മെഷീൻ ഗണ്ണും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.