തിരുവനന്തപുരം നിയമസഭാംഗമായി ചുമതലയേല്‍ക്കുന്നയാളുടെ 'സത്യപ്രതിജ്ഞ അല്ലെങ്കില്‍ സത്യവാചക'ത്തില്‍ പാകത പോരെന്ന് നിയമസഭാ സമിതി.
ഭരണഘടനയുടെ അനുച്ഛേദം 188ന്റെ മലയാള പരിഭാഷയില്‍ ‘Oath or affirmation’ എന്നതിന് ശപഥം അല്ലെങ്കില്‍ പ്രതിജ്ഞ എന്നാണുള്ളത്. അതിനാല്‍ നിയമസഭ ചട്ടങ്ങളുടെ മലയാള പരിഭാഷയിലും ശപഥം അല്ലെങ്കില്‍ പ്രതിജ്ഞ മതിയെന്ന് പാര്‍ലമെന്ററി മന്ത്രി കെ രാധാകൃഷ്ണൻ ചെയര്‍മാനായ കമ്മിറ്റി നിയമസഭയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അംഗമായുള്ള പ്രതിജ്ഞയ്ക്ക് ലോക്സഭയിലെ കീഴ് വഴക്കം പാലിക്കണം. പുതിയ അംഗത്തിന്റെ പ്രതിജ്ഞയ്ക്കു മുൻപേ തെരഞ്ഞെടുക്കപ്പെട്ടതായുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ വിജ്ഞാപനം സഭയുടെ മേശപ്പുറത്തുവയ്ക്കണം.
സത്യപ്രതിജ്ഞയ്ക്കുശേഷം അംഗങ്ങള്‍ ഒപ്പിടുന്ന പുസ്തകം (Roll of members) ‘ഹാജര്‍ പട്ടിക’ മാത്രമായി കാണാനാകില്ലെന്ന് കമ്മിറ്റി പറയുന്നു. ‘അംഗത്വ പട്ടിക’ എന്നതാണ് ശുപാര്‍ശ. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിന് കടലാസില്‍ തയ്യാറാക്കുന്ന നാമനിര്‍ദേശപത്രികയും നേരിട്ടുള്ള വോട്ടെടുപ്പ് രീതിയും പിന്തുടരുന്നത് ഉത്തമമെന്നും നിര്‍ദേശമുണ്ട്.
ഇനി ചെയര്‍പേഴ്സണ്‍സ് പാനല്‍
സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കാൻ ഒരു സഭാസമ്മേളന കാലയളവിലേക്ക് ചുമതലപ്പെടുത്തുന്ന മൂന്നുപേരുടെ പാനലിനെ ചെയര്മാൻമാരുടെ പാനല്‍ എന്നതിനു പകരം പാനല്‍ ഓഫ് ചെയര്‍പേഴ്സണ്‍സ് എന്നാക്കണം.
സ്ത്രീപങ്കാളിത്തം ഉള്ളതിനാലാണിത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേല് ‘നന്ദി പ്രമേയ’ ചര്‍ച്ച ഒഴിവാകും. ‘നന്ദി ഉപക്ഷേപ’മായിരിക്കും അവതരിപ്പിക്കുക. ‘motion’ എന്ന ഇംഗ്ലീഷ് വാക്കിനുതുല്യമായി ഉപയോഗിച്ചിരിക്കുന്ന ‘പ്രമേയ’ത്തിലാണ് തിരുത്തല്‍.
അനൗദ്യോഗിക ബില്‍ അവതരണത്തിന് നറുക്കെടുപ്പിലൂടെ അനുമതി ലഭിക്കുന്ന അംഗത്തിന്, ആ ദിവസം സഭ ചേരാതിരിക്കുന്നതുമൂലം അവസരം ലഭിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം ഉറപ്പാക്കണം. ചോദ്യോത്തര വേളയില്‍ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അതത് ദിവസം രാവിലെ 8.30ന് ബന്ധപ്പെട്ട മന്ത്രി ഇ–-നിയമസഭ പോര്‍ട്ടലില്‍ ലഭ്യമാക്കിയാല്‍ മതി.
ഉത്തരം സംക്ഷിപ്തമാക്കുകയോ മേശപ്പുറത്ത് വയ്ക്കുകയോ ആകാം. ഇതിലൂടെ സഭ തുടങ്ങുമ്ബോള്‍ ചോദ്യകര്‍ത്താവിന് നേരിട്ട് ഉപചോദ്യത്തിലേക്ക് കടക്കാനാകും. ഉപചോദ്യവും ചുരുക്കണം. ഇത് പ്രധാന ചോദ്യവുമായി ബന്ധപ്പെട്ടതായിരിക്കണം. അതത് സഭാ സമ്മേളന കാലയളവില്‍ത്തന്നെ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം ഉറപ്പാക്കണം എന്നതുള്‍പ്പെടെ വിവിധ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുണ്ട്.
സമഗ്ര പരിഷ്കരണം രണ്ടാംതവണ
കേരള നിയമസഭയുടെ നടപടിക്രമ, കാര്യനിര്‍വഹണ ചട്ടങ്ങള്‍ ചരിത്രത്തിലെ രണ്ടാമത്തെ സമഗ്ര പരിഷ്കരണത്തിനാണ് വിധേയമാകുന്നത്. തിരു–-കൊച്ചിയില്‍ 1954 ആഗസ്ത് 31ന് നിലവില്‍വന്ന ചട്ടങ്ങളാണ് 1956ല്‍ സംസ്ഥാന പുനഃസംഘടനയോടെ കേരള നിയമസഭയുടെ ഭാഗമായത്. കാലാനുസൃതമായ ചെറിയ മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും, 2009ല്‍ ആയിരുന്നു ആദ്യ സമഗ്രപരിഷ്കരണം. നേതൃത്വം നല്‍കിയത് അന്നത്തെ സ്പീക്കര്‍ കെ രാധാകൃഷ്ണനും.
പൂര്‍ണ കടലാസ് രഹിത ഇ– -നിയമസഭ പദ്ധതി നടത്തിപ്പ് അതിവേഗം മുന്നേറുന്ന സാഹചര്യത്തിലാണ് അതിനനുസൃതമായ മാറ്റങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് ഈ നിയമസഭയും തുടക്കമിട്ടത്. 2021 ആഗസ്ത് 21ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ അഡ്ഹോക് കമ്മിറ്റിയെ സഭ ചുമതലപ്പെടുത്തി.
പാര്‍ലമെന്ററി മന്ത്രി എന്നനിലയില്‍ കെ രാധാകൃഷ്ണൻതന്നെ പുതിയ ദൗത്യത്തിന്റെയും നേതൃത്വത്തിലെത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടക്കം 15 അംഗ കമ്മിറ്റി 14 തവണ യോഗം ചേര്‍ന്നു. പൊതു നടപടിക്രമങ്ങള്‍, നിയമനിര്‍മാണം, നിയമസഭാ സമിതികള്‍ എന്നിങ്ങനെ വിഷയ മേഖലകള്‍ തിരിച്ച് രൂപീകരിച്ച മൂന്ന് ഉപസമിതി ചട്ടങ്ങളുടെ വിശദപഠനം ഉറപ്പാക്കി.
മുൻ സ്പീക്കര്‍മാര്‍, നിയമസഭാ സെക്രട്ടറിമാര്‍, ലോക്സഭാ മുൻ സെക്രട്ടറി ജനറല്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, മുൻ നിയമസഭാ സാമാജികരുടെ ഫോറം ഉള്‍പ്പെടെ പാര്‍ലമെന്ററി കാര്യങ്ങളില്‍ തല്പ്പരരായവരില്നിന്നെല്ലാം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു.
കേരള നിയമസഭയുടെ നടപടിക്രമ, കാര്യനിര്‍വഹണ ചട്ടങ്ങളുടെ മലയാള പരിഭാഷയെ ആധികാരിക രേഖയാക്കണമെന്നതാണ് കമ്മിറ്റി ശുപാര്‍ശകളുടെ മുഖ്യസന്ദേശം. 'നിലവില്‍ ഇതിന്റെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ‘റൂള്‍സ് ഓഫ് പ്രൊസീജ്യര്‍’ ആണ് ആധികാരിക രേഖയായി പരിഗണിക്കുന്നത്. അഡ്ഹോക് കമ്മിറ്റി റിപ്പോര്‍ട്ട് സ്പീക്കര്‍ അനൗദ്യോഗിക ചെയര്‍മാനായ സമിതി പരിഗണിച്ച് അന്തിമമാക്കും. തുടര്‍ന്ന് നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടി നടപ്പാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.