വളരെ എളുപ്പത്തിൽ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോൺ ആപ്പുകളെ ആശ്രയിക്കുന്നത്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിലെ കോൺടാക്ട് നമ്പറുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഉൾക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ നാം അവർക്ക് അനുമതി നൽകുന്നു. ഈ കോൺടാക്റ്റ് നമ്പറുകളും ഫോട്ടോകളും ഒക്കെ തന്നെയാണ് നാം നൽകുന്ന ജാമ്യം. കോൺടാക്റ്റ് നമ്പറുകളുടെ എണ്ണം കൂടുംതോറും നമുക്ക് ലഭിക്കാൻ സാധ്യതയുള്ള തുകയുടെ പരിധി കൂടുന്നു.
വായ്പയായി കിട്ടിയ പണം അവർ പറയുന്ന തുകയായി തിരിച്ചടച്ചില്ലെങ്കിൽ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ നിങ്ങളുടെ ഫോണിൽ നിന്നു ശേഖരിച്ച നിങ്ങളുടെ തന്നെ ചിത്രങ്ങൾ നഗ്നദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത് അയച്ചു നൽകും. ഇത്തരം ചിത്രങ്ങൾ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒക്കെ അയച്ചുനൽകുന്നു. ഇത് പണം വായ്പയെടുത്ത ആൾക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കുന്നു. കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും ബാധിക്കുകയും ചെയ്യുന്നു.
അംഗീകൃതമല്ലാത്ത ഇത്തരം ലോൺ ആപ്പുകൾക്കു പിന്നിൽ പലപ്പോഴും വിദേശികൾ ആയിരിക്കും. നിങ്ങളിൽ നിന്ന് കൈക്കലാക്കുന്ന പണം ക്രിപ്റ്റോകറൻസി മുതലായ മാർഗങ്ങളിലൂടെ വിദേശത്തേയ്ക്ക് കടത്തുന്നതിനാൽ പണം തിരിച്ചുപിടിക്കുന്നത് ദുഷ്കരവും ശ്രമകരവും ആണ്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. അവരുടെ പ്രലോഭനങ്ങൾ തിരസ്കരിക്കാനും അവർ അയച്ചു നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വായ്പ ആവശ്യമുള്ള പക്ഷം സർക്കാർ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കണം.
അംഗീകൃതമല്ലാത്ത ലോൺ ആപ്പ് തട്ടിപ്പുകൾ സംബന്ധിച്ച പരാതികളിൻമേൽ കൃത്യമായ നടപടി സ്വീകരിക്കാൻ പോലീസ് പ്രതിജ്ഞാബദ്ധമാണ്. ഇത്തരം പരാതികളിൽ ഉടനടി നടപടി സ്വീകരിക്കാൻ പ്രത്യേക സംവിധാനം തന്നെ പോലീസ് ഒരുക്കിയിട്ടുണ്ട്.
തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. ലോൺ ആപ്പ് സംബന്ധിച്ച് പരാതിയുള്ളവർക്ക് +919497980900 എന്ന നമ്പറിൽ അക്കാര്യം അറിയിക്കാം. ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, ശബ്ദസന്ദേശം എന്നിവയായി പരാതി നൽകാം.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
സാമ്പത്തികത്തട്ടിപ്പ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.