കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമാപിച്ച വേളയിൽ മൂന്നു മുന്നണികളും പുതുപ്പള്ളിയിൽ പുതിയ കണക്കുകൂട്ടലുകളിലാണ്.
പ്രവചിച്ചതു പോലെ വോട്ടിങ് ശതമാനം ഉയർന്നില്ലെങ്കിലും സ്വപ്ന ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. എന്നാൽ, വൻ ഭൂരിപക്ഷമെന്ന യുഡിഎഫ് പ്രവചനങ്ങളെ പിടിച്ചുനിർത്താനായേക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.വോട്ടിങ്ങിലെ താമസം പുതിയ തർക്കങ്ങൾക്കു വഴിതെളിച്ചു. വോട്ടിങ് വൈകിയെന്ന കാര്യത്തിൽ ഇരുപക്ഷവും യോജിക്കുന്നു. ഇതു മനഃപൂർവമാണെന്നാണ് യുഡിഎഫ് ആരോപണം. ഇതുസംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്. പലയിടത്തും വോട്ടർമാർ മണിക്കൂറുകളോളം കാത്തുനിന്നു.
വരിനിന്ന് മടുത്ത് രണ്ടും മൂന്നും തവണ പോയിവന്നശേഷം വോട്ടു ചെയ്തവരും ധാരാളം. വോട്ടർ പട്ടിക സംബന്ധിച്ച തർക്കവും തുടക്കം മുതലേ യുഡിഎഫ് ഉന്നയിച്ചിരുന്നു. പുതുതായി പേരു ചേർക്കാൻ അനുവദിച്ചില്ലെന്നും മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കിയില്ലെന്നുമായിരുന്നു പരാതി.
മണർകാട്, അയർക്കുന്നം, അകലക്കുന്നം എന്നിവിടങ്ങളിലെ വോട്ടിങ് നിലയിലുണ്ടാകുന്ന മാറ്റം ഭൂരിപക്ഷം നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണു യുഡിഎഫ് വിലയിരുത്തൽ. കഴിഞ്ഞതവണ മണർകാട് 1000 വോട്ടിനു പിന്നിലായിരുന്നു ഉമ്മൻ ചാണ്ടി.
പാമ്പാടിയിലും ചെറിയ ലീഡേ ഉണ്ടായിരുന്നുള്ളൂ. എൽഡിഎഫിലേക്ക് ചേക്കേറിയ കേരള കോൺഗ്രസിനു (എം) സ്വാധീനമുള്ള അകലക്കുന്നം, അയർക്കുന്നം മേഖലകളിലും ഉമ്മൻ ചാണ്ടിയുടെ ലീഡ് കുറഞ്ഞിരുന്നു.
എന്നാൽ, സഭാവിഷയം ഇത്തവണ വലിയ കാര്യമായി ഉയരാതിരുന്നതു മണർകാട്ടും പാമ്പാടിയിലും ചാണ്ടി ഉമ്മന് അനുകൂലമാകുമെന്നാണു വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വേട്ടയാടി എന്ന പൊതുവികാരം അകലക്കുന്നം, അയർക്കുന്നം മേഖലകളിലും അനുകൂലതരംഗം ഉണ്ടാക്കുമെന്നും കണക്കുകൂട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.