ഡൽഹി ;ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കളം നിറഞ്ഞു കളിക്കാൻ ബിജെപി ' നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനുമുൻപേ സ്ഥാനാർഥികളുടെ ആദ്യപട്ടിക ബിജെപി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിനു പിന്നാലെയാണു മധ്യപ്രദേശിലെ 39 സീറ്റിലും ഛത്തീസ്ഗഡിലെ 21 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഈ വർഷാവസാനമാണു രാജസ്ഥാൻ, മിസോറം, തെലങ്കാന എന്നിവയ്ക്കൊപ്പം ഇവിടെയും തിരഞ്ഞെടുപ്പ്.
ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞതവണ പാർട്ടി തോറ്റ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ഛത്തീസ്ഗഡിലെ 90 സീറ്റുകളിൽ ബിജെപി 15 എണ്ണമാണു ജയിച്ചത്. മധ്യപ്രദേശിലെ 230 സീറ്റുകളിൽ 109 ഇടത്തും ജയിച്ചു. 114 സീറ്റു നേടി ഭരണത്തിലെത്തിയ കോൺഗ്രസിൽനിന്നു ജ്യോതിരാദിത്യ സിന്ധ്യ വിഭാഗത്തിലെ കുറേപ്പേരെ അടർത്തിമാറ്റിയാണു പിന്നീടു ഭരണം പിടിച്ചത്.
ഛത്തീസ്ഗഡ് പട്ടികയിൽ 5 സ്ത്രീകളും 10 പട്ടികവർഗക്കാരും ഒരു പട്ടികജാതി സ്ഥാനാർഥിയുമുണ്ട്. മധ്യപ്രദേശിൽ 5 സ്ത്രീകൾ, 8 പട്ടികജാതിക്കാർ, 13 പട്ടിക വർഗക്കാർ എന്നിവരും പട്ടികയിലുണ്ട്. ഛത്തീസ്ഗഡ് പട്ടികയിൽ ദുർഗിൽ നിന്നുള്ള ലോക്സഭാംഗം വിജയ് ബാഗേലിന്റെ പേരുണ്ട്. പട്ടാൻ മണ്ഡലത്തിലാണു മത്സരിക്കുന്നത്.
സംസ്ഥാനത്തെ പാർട്ടി പ്രകടനപത്രിക തയാറാക്കുന്ന സമിതിയുടെ അധ്യക്ഷൻ കൂടിയാണു വിജയ് ബാഗേൽ. പട്ടികവിഭാഗത്തിനു വലിയ സ്വാധീനമുള്ള ഇരു സംസ്ഥാനങ്ങളിലും ഈ വിഭാഗക്കാർക്കിടയിൽ നേരത്തേ തന്നെ പ്രവർത്തനം ശക്തിപ്പെടുത്താനുദ്ദേശിച്ചാണു സ്ഥാനാർഥി പ്രഖ്യാപനം. കർണാടകയിൽ സംഭവിച്ച തിരിച്ചടി ആവർത്തിക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസത്തെ യോഗത്തിൽ നിർദേശിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ കേന്ദ്രമന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കു വീണ്ടും ചൂടേറി. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽനിന്നു ചിലരെ കേന്ദ്രമന്ത്രിസഭയിലേക്കെടുക്കുമെന്നും മന്ത്രിസഭയിൽനിന്നു ചിലരെ സംസ്ഥാനങ്ങളിലെ പാർട്ടി പദവികളിലേക്കു മാറ്റുമെന്നുമാണ് അഭ്യൂഹങ്ങൾ.
രാജസ്ഥാനിൽ മുൻ എംപി നാരായൺ പഞ്ചാരിയയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു മാനേജ്മെന്റ് സമിതിയും കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ നേതൃത്വത്തിൽ പ്രകടനപത്രിക തയാറാക്കുന്ന സമിതിയും ബിജെപി പ്രഖ്യാപിച്ചു.
മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ഇരു സമിതികളിലുമില്ലെന്നതു ശ്രദ്ധേയമായി. മുഖ്യമന്ത്രി സ്ഥാനത്തിനായി മുൻപിലുള്ള വസുന്ധര കേന്ദ്രനേതൃത്വത്തിന്റെ പല നിലപാടുകളോടും വിയോജിപ്പിലാണ്. നരേന്ദ്രമോദിയെ മുൻനിർത്തി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപ്പിക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ നിർദേശം അവഗണിച്ചു താനാണു നേതാവ് എന്ന രീതിയിൽ വസുന്ധര സംഘടിപ്പിക്കുന്ന പരിപാടികൾ സംസ്ഥാനനേതൃത്വത്തിലും ഭിന്നതയ്ക്കു വഴിവച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.