തിരുവനന്തപുരം: എൻ.സി.ഇ.ആര്.ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന അഡീഷണല്‍ പാഠപുസ്തകങ്ങള്‍ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
ദേശീയ - സംസ്ഥാന തലങ്ങളില്‍ പാഠ്യപദ്ധതി പരിഷ്കരണ നടപടികള്‍ ആരംഭിച്ചിരിക്കുന്ന സമയമാണിപ്പോള്‍. ഇതിനിടയില്‍ ദേശീയ തലത്തില്‍ എൻ.സി.ഇ.ആര്.ടിയുടെ നേതൃത്വത്തില്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചുവെന്നും ഇതിനോട് അപ്പോള്‍ തന്നെ കേരളം അക്കാദമികമായി പ്രതികരിക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.
ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ കേരളം നിര്‍മ്മിക്കുന്നവയാണ്. അതിനാല്‍ എൻ.സി.ഇ.ആര്.ടി. ദേശീയ തലത്തില്‍ 6 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ വരുത്തിയ മാറ്റങ്ങള്‍ കേരളത്തെ സാരമായി ബാധിക്കുന്നില്ല. എന്നാല്‍ 11, 12 ക്ലാസ്സുകളില്‍ കേരളം എൻ.സി.ഇ.ആര്.ടി. പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ പാഠപുസ്തകങ്ങളിലെ വ്യാപകമായ വെട്ടിമാറ്റലുകള്‍ നടന്നു.
ഇത്തരം കാര്യങ്ങള്‍ കൂടുതലും മാനവിക വിഷയങ്ങളിലാണ് വന്നിരിക്കുന്നത്. ആയതിനാലാണ് കേരളം മാനവിക വിഷയങ്ങളില്‍ അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. നാല് വിഷയങ്ങളില്‍ ആയി ആറ് അഡീഷണല്‍ പാഠപുസ്തകങ്ങള്‍ ആണ് പുറത്തിറക്കുന്നത്.
ചരിത്രത്തില്‍ മുഗള്‍ ചരിത്രം, വ്യവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം തുടങ്ങിയവയും പൊളിറ്റിക്കല്‍ സയൻസില്‍ മഹാത്മാജിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികള്‍, അടിയന്തിരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങള്‍ തുടങ്ങിയവയും
അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങളും അമേരിക്കൻ സാമ്രാജ്യത്വം ഉള്‍പ്പെടെയുള്ളവയും ഇക്കണോമിക്സില്‍ പ്രധാനമായും ദാരിദ്ര്യം സംബന്ധിച്ച കാര്യങ്ങളും സോഷ്യോളജിയില്‍ ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളും, ജാതി വ്യവസ്ഥിതിയും ഒക്കെ പരാമര്‍ശിക്കുന്നത് തുടങ്ങിയ ഭാഗങ്ങള്‍ ആണ് എൻ.സി.ഇ.ആര്.ടി ഒഴിവാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.