കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാരുണ്യത്താല്‍ മുഖ്യമന്ത്രി സ്ഥാനം സംരക്ഷിച്ചു വരുന്ന പിണറായി വിജയന് കോണ്‍ഗ്രസും ബി.ജെ.പിയും കുട്ടുകെട്ടാണെന്ന് പറയാന്‍ നാണമുണ്ടോയെന്ന് എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
ഇന്ത്യയില്‍ നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും എതിര്‍ക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ്. കേരളത്തിലെ സി.പി.എം. ബി.ജെ.പി. പക്ഷത്താണ്. ഇതു മറച്ചുവച്ചാണു കോണ്‍ഗ്രസും ബി.ജെ.പിയുമായി ബന്ധമുണ്ടെന്നു പിണറായി ആരോപിക്കുന്നത്.
ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ നരേന്ദ്ര മോദിയെ എന്തുവിലകൊടുത്തും അധികാരത്തില്‍നിന്നു താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത്. ഈ ലക്ഷ്യത്തിനു വേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 4200 കിലോമീറ്റര്‍ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത്. ഇന്ത്യയിലെ മറ്റ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ യാത്രയെ പിന്തുണച്ചപ്പോള്‍ കേരളത്തിലെ സി.പി.എം. പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു.
ഒരു കാര്യവുമില്ലാതെ നാലു ദിവസമാണ് രാഹുല്‍ ഗാന്ധിക്കെതിരേ കള്ളക്കേസ് ഉണ്ടാക്കി ഇ.ഡിക്ക് മുൻപിൽ ഹാജരാകേണ്ടി വന്നത്. സോണിയാ ഗാന്ധിയെപ്പോലും ഇ.ഡി. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ അംഗത്വം ഇല്ലാതാക്കാന്‍ ബി.ജെ.പി. ശ്രമിച്ചു. സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇവിടെ പിണറായി വിജയനെതിരേ എത്ര അഴിമതി സംഭവങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഒരു നോട്ടീസ് കൊടുക്കാന്‍ പോലും ഇ.ഡി. തയാറായോ? ലാവ്ലിന് കേസ് എത്ര തവണയായി മാറ്റിവയ്ക്കുന്നു. ലാവ്ലിന് കേസില്‍ സി.ബി.ഐക്ക് ഹാജരാകാന്‍ പോലും സമയമില്ല. ഈ സി.ബി.ഐ. ആണ് പിണറായി വിജയന് ഒരു കടലാസ് കക്ഷണം കൊടുത്തപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണവുമായി രംഗത്ത് വന്നത്. മോദിയുമായി ഇത്രയേറെ അടുപ്പം പുലര്‍ത്തുന്ന പിണറായി വിജയന് സ്വന്തം മുഖം രക്ഷിക്കാനാണ് കോണ്‍ഗ്രസിനെതിരേ ആരോപണവുമായി എത്തിയിരിക്കുന്നത്.
വിവാദ വികസനമല്ല ജനങ്ങളുടെ വികസനമാണ് വേണ്ടതെന്നാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുന്നത്. വിവാദവും വികസനവും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഇത്ര ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടുണ്ടോ. ഏതെങ്കിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരേയാണ് ഇതുപോലെയുള്ള ആരോപണം ഉയര്‍ന്നതെങ്കില്‍ സി.പി.എം. എന്തു നിലപാട് സ്വീകരിക്കുമായിരുന്നു? മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ ഇത്രയേറെ ആരോപണം ഉയര്‍ന്നപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെന്ന് പറയുന്നതാണോ വിവാദ വികസനം വേണ്ടന്ന് പറയുന്നത്.
വികസനത്തെപ്പറ്റി പറയാന്‍ സി.പി.എം. എന്നാണ് തുടങ്ങിയത്.? നെടുമ്ബാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങണമെങ്കില്‍ എന്റെ നെഞ്ചത്ത് കുടിയേ പറ്റുകയുള്ളുവെന്ന് പറഞ്ഞ് വീമ്ബിളക്കിയവരൊക്കെയാ ഇന്ന് സിയാലിന്റെ് ചെയര്‍മാനും ഡയറക്ടര്‍മാരുമൊക്കെ. ട്രാക്ടര്‍ സമരവും കംപൂട്ടര്‍ സമരവുമൊന്നും കേരള ജനത മറന്നിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ 75 ശതമാനവും പൂര്‍ത്തീകരിച്ച കൊച്ചി-ഇടമണ്‍ പദ്ധതി, ഗെയില്‍ പദ്ധതി തുടങ്ങിയ വികസന പദ്ധതികളാണ് ഇപ്പോള്‍ ഇടതു സര്‍ക്കാരിന്റെ വികസനപദ്ധതികളായി അവതരിപ്പിക്കുന്നത്.
ഞാന്‍ കേന്ദ്രമന്ത്രിയായിരിക്കേയാണ് ഗെയില്‍ പദ്ധതിക്കു വേണ്ടി കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയുമായി സംസാരിച്ച് അനുമതി വാങ്ങിയത്. ഗെയില്‍ പദ്ധതിയും നടപ്പാക്കാന്‍ പറ്റില്ലെന്ന് വാശിപിടിച്ച സി.പി.എമ്മാണ് ഇപ്പോള്‍ വികസന നേട്ടമായി അവകാശപ്പെടുന്നത്്. കേരളത്തില്‍ ഇപ്പോള്‍ കാണുന്ന വികസനമെല്ലാം യുഡി.എഫ്. ഭരണകാലത്തുള്ളതാണ്.സംസ്ഥാന ഭരണമാണോ പുതുപ്പള്ളിയുടെ വികസനമാണോ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക.
രണ്ടു വിഷയങ്ങളും ചര്‍ച്ച ചെയ്യണം. ഇത്രയേറെ അഴിമതി നടന്ന ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഭരിച്ചിട്ടുണ്ടോ? സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഈ സര്‍ക്കാര്‍ സൃഷ്ടിച്ചു. അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ല. കേരളം വലിയ കടക്കെണിയിലേക്ക് നീങ്ങിയിരിക്കുന്നു. സംസ്ഥാനം ഞെരുങ്ങുമ്ബോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ല. ഇതൊക്കെ ജനം ചര്‍ച്ച ചെയ്യാതിരിക്കമോ.
തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെട്ടിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോള്‍ തൊഴിലാളികളെ കണ്ണെടുത്തുകാണാന് കഴിയില്ല. ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍നിന്നും സി.പി.എം. അകന്നു. സി.പി.എം. പോളിറ്റ് ബ്യൂറോയില്‍ അടുത്ത കാലത്താണ് ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് പ്രവേശനം കിട്ടിയത്. എന്നാല്‍, കോണ്‍ഗ്രസില്‍ 39 അംഗ വര്‍ക്കിങ് കമ്മിറ്റിയില്‍ 19 പേരും ദളിത്-പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ളവരാണ്.
മുതലാളിത്ത ശൈലിയിലേക്ക് സി.പി.എം. അധിപതിച്ചിരിക്കുന്നു. ഇതൊക്കെ കാണുന്ന ജനത്തിന് ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാം. പുതുപ്പള്ളിയില്‍ ഉണ്ടായ വികസനത്തിന്റെ ഫലം തന്നെയാണ് ഉമ്മന്‍ ചാണ്ടിയെന്ന വലിയ നേതാവിനെ പുതുപ്പള്ളിക്കാര്‍ 53 വര്‍ഷം നെഞ്ചോട് ഏറ്റിയത്. ചാണ്ടി ഉമ്മന്‍ വലിയ ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടും.അടുത്ത തെരഞ്ഞെടുപ്പില്‍ വിരുദ്ധ നിലപാടുള്ള പാര്‍ട്ടികളുടെ സഖ്യത്തിലൂടെ ബി.ജെ.പിയെ എതിര്‍ക്കാന്‍ എങ്ങനെ കഴിയും.
ബി.ജെ.പി. സര്‍ക്കാരിനെ താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു പ്ലാറ്റ്ഫോം രൂപീകരിച്ച് മുന്നേറുന്നത്. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ പരസ്പരം മത്സരിക്കുന്ന പാര്‍ട്ടികള്‍ ദേശീയതലത്തില്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന മുന്നണിയുടെ ഭാഗമായി ഒരുമിച്ച് നില്‍ക്കുന്നുണ്ട്.
കേരളത്തിലും പഞ്ചാബിലും ബംഗാളിലുമൊക്കെ ഈ വിഷയമുണ്ട്. എന്നാല്‍, ദേശീയതലത്തില്‍ ഒരുമിച്ച് നില്‍ക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് പുതിയ മുന്നണിയുടെ ലക്ഷ്യം. അടുത്ത ഒരു മീറ്റിങ്ങോടെ ഈ നീക്കം കൂടുതല്‍ ഫലപ്രദമാകും. ഇതിനുശേഷമായിരിക്കും മറ്റ് കാര്യങ്ങളിലേക്കു കടക്കുക.പ്രവര്‍ത്തക സമിതി പുനഃസംഘടനയില്‍ ഉണ്ടായ അതൃപ്തി പരിഹരിക്കാന്‍ നടപടി ഉണ്ടാകുമോ?
കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ഇവിടെ ഏത് നേതാവിനും പരാതി പറയാനുള്ള സ്വതന്ത്ര്യമുണ്ട്. അവരുടെ പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനുള്ള ആര്‍ജവമുള്ളവരാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. രമേശ് ചെന്നിത്തല അടക്കുമുള്ള നേതാക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ തീര്‍ച്ചയായും പരിഹരിക്കാനുള്ള നടപടി കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.