കൊച്ചി: അടുത്ത ഒരു വര്‍ഷത്തേക്ക് അഞ്ചു സെഷൻസ് കോടതികള്‍ക്ക് കൊലക്കേസുകളുടെ വിചാരണച്ചുമതല മാത്രം നല്കാൻ തീരുമാനം.
തിരുവനന്തപുരത്തെ രണ്ട് അഡീ. സെഷൻസ് കോടതികള്‍, കൊല്ലം, തൃശൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ ഓരോ അഡീ. സെഷൻസ് കോടതികള്‍ എന്നിവക്കാണ് ഈ ചുമതല നല്‍കുക. സംസ്ഥാനത്തെ കൊലക്കേസുകളുടെ വിചാരണ അനന്തമായി നീളുന്ന ഗൗരവമേറിയ സാഹചര്യം കണക്കിലെടുത്ത് സെഷൻസ് കോടതികള്‍ക്ക് ഹൈകോടതി ടാര്‍ഗറ്റും നിശ്ചയിച്ചു.ഇത് സംബന്ധിച്ച് ഹൈകോടതിയിലെ ജില്ല ജുഡീഷ്യറി രജിസ്ട്രാര്‍ പി.ജി. വിൻസെന്റ് പ്രിൻസിപ്പല്‍ ജില്ല ജഡ്ജിമാര്‍ക്ക് ഔദ്യോഗിക നിര്‍ദേശം നല്കി. വിചാരണ കാത്തുകിടക്കുന്ന 1900 കൊലക്കേസുകളില്‍ ഒന്നര പതിറ്റാണ്ട് പഴക്കമുള്ളവ 15 എണ്ണമുണ്ട്.
100 കേസുകള്‍ ഒരു പതിറ്റാണ്ടുവരെയും 600 കേസുകള്‍ അഞ്ചു വര്‍ഷത്തിലേറെയും പഴക്കമുള്ളവയാണ്. പ്രത്യേക ചുമതല നല്കിയ അഞ്ച് സെഷൻസ് കോടതികള്‍ ഒരുമാസം അഞ്ചു കൊലക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണം, പ്രിൻസിപ്പല്‍ സെഷൻസ് കോടതികള്‍ ഒരു വര്‍ഷം മൂന്നു കൊലക്കേസ് പരിഗണിക്കണം,
ഒന്നാം ക്ലാസ് അഡീ. സെഷൻസ് കോടതികള്‍ ഒരുമാസം രണ്ടു കൊലക്കേസ് പരിഗണിക്കണം, മറ്റ് അഡീ. സെഷൻസ് കോടതികള്‍ ഒരു വര്‍ഷം കുറഞ്ഞത് 15 കൊലക്കേസ് പരിഗണിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.അഡീ. സെഷൻസ് കോടതികള്‍ക്ക് അവധിക്കാലത്തും വിചാരണ നടത്താം.
പ്രിൻസിപ്പല്‍ ജില്ല ജഡ്ജിമാര്‍ പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസ റിപ്പോര്‍ട്ട് ഹൈകോടതിക്ക് നല്‍കണം. പ്രിൻസിപ്പല്‍ ജില്ല ജഡ്ജി സെഷൻസ് ജഡ്ജിമാരെ ഉള്‍പ്പെടുത്തി ജില്ലതല സമിതിയുണ്ടാക്കണം.
ഈ സമിതി വിചാരണ പൂര്‍ത്തിയാക്കേണ്ട കൊലക്കേസുകളുടെ പട്ടിക തയാറാക്കണം. പട്ടിക പ്രതിഭാഗം അഭിഭാഷകര്‍ക്കും ജില്ല പൊലീസ് മേധാവിയടക്കം ബന്ധപ്പെട്ട കക്ഷികള്‍ക്കും നല്‍കണം. പ്രിൻസിപ്പല്‍ ജില്ല ജഡ്ജി കൂടിയാലോചിച്ച് വേഗം വിചാരണ പൂര്‍ത്തിയാക്കാൻ കഴിയുന്ന കേസുകള്‍ കണ്ടെത്തണം തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.