തിരുവനന്തപുരം:കേരളത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി അനുവദിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. സംസ്ഥാനത്തുനിന്ന് വേളാങ്കണ്ണി,തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ ട്രെയിനുകൾ ഓടിക്കുന്നത്.
കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്കും ദ്വൈവാര ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതുകൂടാതെ പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും റെയിൽവേ ബോർഡ് തീരുമാനിച്ചു.നിലവിൽ എറണാകുളത്ത് നിന്നു വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനാണ് ദ്വൈവാര എക്സ്പ്രസ് ട്രെയിനായി മാറുന്നത്.
തിങ്കള്‍,ശനി ദിവസങ്ങളിലായിരിക്കും സർവീസ്.ഉച്ചയ്ക്കു 12.35ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയം,കൊല്ലം, പുനലൂർ,ചെങ്കോട്ട വഴി പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും.ചൊവ്വ,ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു 12ന് എറണാകുളത്ത് എത്തുംവിധമാണ് മടക്ക സർവീസ്.
ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് തിരുപ്പതിയിൽനിന്ന് കൊല്ലത്തേക്കുള്ള ദ്വൈവാര എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്നത്.തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും.മടക്ക ട്രെയിന്‍ ബുധന്‍,ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും.കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും.
കോട്ടയം,തൃശൂര്‍,പാലക്കാട്,സേലം വഴിയാണു കൊല്ലം-തിരുപ്പതി-കൊല്ലം എക്സ്പ്രസ് ട്രെയിൻ സര്‍വീസ് നടത്തുന്നത്. പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്ന തീയതികളും സ്റ്റോപ്പും വിശദമായ സമയക്രമവും ഉടൻതന്നെ റെയിൽവേ ബോർഡ് പ്രഖ്യാപിക്കും.തിരുപ്പതി,വേളാങ്കണ്ണി തീർഥാടകർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ സർവീസുകൾ.
പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഇതുസംബന്ധിച്ച് വിവിധ എം.പിമാർ റെയിൽവയ്ക്കും വകുപ്പ് മന്ത്രിക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്.നിലവിൽ പാലക്കാട് നിന്ന് തിരുനെൽവേലി വരെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.ഇത് തൂത്തുക്കുടിയിലേക്ക് നീട്ടുന്നത് നിരവധി യാത്രക്കാർക്ക് ഗുണം ചെയ്യും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.