തിരുവനന്തപുരം;തന്റെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തിലുള്ള നിയമകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പുറത്തുവിടാൻ തയാറാണെന്നും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേരിലുള്ള കമ്പനിയുടെ 2016 മുതലുള്ള സാമ്പത്തിക ഇടപാടുകൾ പുറത്തുവിടാൻ തയാറാണോ എന്നും മാത്യു കുഴൽനാടൻ എംഎൽഎ.
സിപിഎം ഒരു അന്വേഷണ കമ്മിഷനെ വച്ചാൽ അവർക്ക് തന്റെ കമ്പനിയുടെ ഇടപാടുകളുടെ രേഖകളെല്ലാം കൈമാറാം. തനിക്കു പങ്കാളിത്തമുള്ള കമ്പനിയിൽ ജോലി ചെയ്തവരുടെ വിവരങ്ങളും കൈമാറാം. തോമസ് ഐസക്കിനെപോലെ സാമ്പത്തിക ശാസ്ത്രം അറിയാവുന്ന നേതാവ് രേഖകൾ പരിശോധിക്കട്ടെ. എന്നാൽ, വീണയുടെ കമ്പനിയിൽ ജോലി ചെയ്ത 50% ആളുകളുടെയെങ്കിലും വിവരം പുറത്തുവിടാൻ തയാറാകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
തനിക്കു പങ്കാളിത്തമുള്ള നിയമകാര്യ കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നു എന്ന സിപിഎം ആരോപണത്തിനു മറുപടി പറയുകയായിരുന്നു മാത്യു കുഴൽനാടൻ.
‘‘മൂന്നാറിൽ ഞാൻ ഭൂമി വാങ്ങിച്ചപ്പോൾ നികുതി വെട്ടിച്ചു എന്നാണ് സിപിഎം ആരോപണം. യഥാർഥവിലയേക്കാൾ കുറച്ചു കാണിച്ചു എന്നാണ് പറയുന്നത്. ചിന്നക്കനാലിലെ ഭൂമിക്ക് സർക്കാർ നിശ്ചയിച്ച ന്യായവിലയേക്കാൾ 6 ലക്ഷംരൂപ കൂടുതലായി നികുതി അടച്ചു.
സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് ഒളിച്ചോടില്ല. സിപിഎം ഉയർത്തിയ ആരോപണം ഗുരുതരമാണ്. ഞാൻ പ്രവർത്തിക്കുന്ന സ്ഥാപനം കള്ളപ്പണം വെളിപ്പിക്കുകയാണെന്നും വരുമാന സ്രോതസ് വ്യക്തമല്ലെന്നുമാണ് സിപിഎം പറയുന്നത്. 4 പങ്കാളികളാണ് എന്റെ നിയമസ്ഥാപനത്തിലുള്ളത്. അവരെയെല്ലാവരെയും സിപിഎം സംശയനിഴലിലാക്കിയിരിക്കുകയാണ്. അധ്വാനത്തിന്റെ, വിയർപ്പിന്റെ വില അറിയാത്തതിനാലാണ് സിപിഎം ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്’’ കുഴൽനാടൻ വ്യക്തമാക്കി.
ഒരു സ്ഥാപനം കെട്ടിപ്പെടുക്കുന്നതിന്റെ പ്രയാസം സിപിഎമ്മിനറിയില്ലെന്നു മാത്യു കുഴൽനാടൻ പറഞ്ഞു. ‘‘രക്തം ചിന്തിയാലും വിയർപ്പ് ഒഴുക്കില്ല എന്നാണ് സിപിഎം നിലപാട്. സിപിഎം നേതാക്കൾക്ക് അധ്വാനിക്കാൻ അറിയില്ല. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്താൽ സഹിക്കില്ല. 2014–15 വർഷത്തിൽ 1.35 കോടിരൂപയായിരുന്നു നിയമസ്ഥാപനത്തിന്റെ വരുമാനം. 10 ലക്ഷംരൂപ ആ വർഷം നികുതി അടച്ചു. 30 ലക്ഷമാണ് കഴിഞ്ഞവർഷം നികുതി അടച്ചത്.
ഇതിനു പുറമേ വ്യക്തിപരമായും നികുതി അടച്ചു. 2.18 കോടിയിലേറെ രൂപ 10 വർഷത്തിനിടെ സ്ഥാപനം നികുതി അടച്ചു. കള്ളപ്പണം വെളുപ്പിക്കലാണെന്നു മൈക്കിനു മുന്നിൽ ഇരുന്നു പറയാൻ എളുപ്പമാണ്. സ്ഥാപനം നടത്തുന്നതിനു പിന്നിലെ അധ്വാനം വളരെ വലുതാണ്. ആരോപണം ഉന്നയിച്ച് എന്തു വേണമെങ്കിലും സിപിഎം നേതാക്കൾക്ക് തകർക്കാം.
തൊഴിലാളികളുടെ വിയർപ്പുകൊണ്ടാണ് സിപിഎം നേതാക്കൾ ജീവിക്കുന്നത്. എനിക്ക് പങ്കാളിത്തമുള്ള കമ്പനിയിലേക്കു വിദേശരാജ്യത്തുനിന്നു പണം വന്നിട്ടുണ്ട്. വിദേശ കമ്പനികളുടെ കേസ് വാദിച്ചതിനാണ് ആ പണം വന്നത്’’ – മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.