തെലങ്കാന; തെലങ്കാനയിൽ ബിആര്‍എസ് ഉള്‍പ്പെടുന്ന പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഖമ്മം മേഖലയില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റിമോട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കുന്നയാളാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എന്നും ബിജെപിയുടെ ബി-ടീമാണ് ബിആര്‍എസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് രാഷ്ട്ര സമിതിയല്ല, ബിജെപി-റിശ്തേദാര് സമിതി എന്നാണ് ചന്ദ്ര ശേഖരറാവുവിന്റെ ഭരണകൂടത്തെ വിളിക്കേണ്ടത് എന്നും അദ്ദേഹം വിമര്‍ശിച്ചു.
തെലങ്കാനയിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വിധവ പെന്‍ഷനും വാര്‍ദ്ധ്യകകാല പെന്‍ഷനും 4000 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.ബിആര്‍എസ് സര്‍ക്കാരിന് കീഴില്‍ ഈ രണ്ട് വിഭാഗങ്ങള്‍ക്കും 1000 രൂപയാണ് പെന്‍ഷനായി ലഭിക്കുന്നത്.
കോണ്‍ഗ്രസ് വിട്ടുപോയവര്‍ക്ക് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുവരാനുള്ള അവസരമിതാണെന്നും പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും രാഹുൽഗാന്ധി കൂട്ടിച്ചേര്‍ത്തു. അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ് ബിആര്‍എസ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .
നേരത്തെ തങ്ങള്‍ ഒരു പാര്‍ട്ടിയുടെയും എ ടീമോ ബി ടീമോ അല്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ഒരു പൊതുയോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാര്‍ട്ടിയുടെ ഈ നയം മറ്റുള്ളവരെ അമ്പരപ്പിച്ചിരിക്കുകയാണ്. ബിആര്‍എസ് നേതാക്കള്‍ ഈയടുത്തായി തങ്ങളുടെ പ്രസംഗങ്ങളില്‍ ബിജെപിയ്ക്കെതിരായ വാക്കുകള്‍ ഉപയോഗിക്കാറില്ല. പകരം കോണ്‍ഗ്രസിനെയാണ് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതോടെയാണ് ബിജെപിയുടെ ബി ടീമാണ് ബിആര്‍എസ് എന്ന രീതിയില്‍ വിമര്‍ശനമുണ്ടായത്.
ഡല്‍ഹി മദ്യനയ കേസില്‍ കെസിആറിന്റെ മകളും നിയമസഭാംഗവുമായ കെ കവിതയെ എന്‍ഫോഴ്സ്മെന്റ് നടപടികളില്‍ നിന്ന് ഒഴിവാക്കിയതും പ്രതിപക്ഷ പ്രചാരണത്തിന് ആക്കം കൂട്ടി. കൂടാതെ തെലങ്കാനയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസില്‍ നിന്ന് അകലം പാലിക്കാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി എന്നിവയുള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യത്തിന്റൊപ്പം ചേരില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഒരു സ്വപ്നമായിരുന്നു തെലങ്കാനയെന്നും ആ സംസ്ഥാനത്തെ കഴിഞ്ഞ 9 വര്‍ഷത്തിനിടെ ടിആര്‍എസ് തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും മാറിമാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരും സംസ്ഥാനത്തെ ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും നല്കിയ ഭൂമി ബിആര്‍എസ് തട്ടിയെടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
”ഭാരത് ജോഡോ യാത്രയില്‍ നിങ്ങള്‍ ഈ ചോദ്യം ഉന്നയിച്ചിരുന്നു. ഈ ഭൂമി മുഖ്യമന്ത്രിയുടേതല്ല. നിങ്ങളുടേതാണ്. നിങ്ങളുടെ അവകാശമാണ്. ആ ഭൂമി കോണ്‍ഗ്രസ് പാര്‍ട്ടി നിങ്ങള്‍ക്ക് കൈമാറുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,” രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്റെ മുന്സന്ദര്ശനങ്ങളിലും കര്‍ഷകര്‍ക്ക് അനുകൂലമായ വാഗ്ദാനങ്ങള്‍ രാഹുല്‍ നടത്തിയിരുന്നു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഓരോ കര്‍ഷകന്റെയും കടത്തില്‍ നിന്ന് 2 ലക്ഷം രൂപ എഴുതിത്തള്ളുമെന്നും എംഎസ്പി നിരക്കില്‍ നെല്ല് വാങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.