തിരുവനന്തപുരം: അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ജോസഫ് സ്‌കറിയും നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പ്രിയ വര്‍ഗീസിന് ആറ് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു.
ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി.വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് യുജിസിയുടെയും ജോസഫ് സ്‌കറിയുടെയും ഹര്‍ജി പരിഗണിച്ചത്. അധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് വ്യക്തമാക്കിയ ശേഷമാണ് ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്. ഹര്‍ജികളില്‍ പ്രിയ വര്‍ഗീസിനോട് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിയമനം മരവിപ്പിക്കണമെന്ന് യുജിസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ.എം. നടരാജ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനോടകം അസ്സോസിയേറ്റ് പ്രൊഫെസ്സറായി ജോലിയില്‍ പ്രവേശിച്ചിതായി പ്രിയയുടെ അഭിഭാഷകരായ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനമെന്ന് ബെഞ്ച് വ്യക്തമാക്കി.
ജോസഫ് സ്കറിയക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി.എൻ. രവീന്ദ്രൻ, അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.