യു.കെ:ലണ്ടന്‍: യുകെയില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഫ്ലൂ പടര്‍ന്ന് പിടിക്കുന്നു. യുകെയുടെ തീരങ്ങളില്‍ രോഗബാധിതരായ ആയിരക്കണക്കിന് കടല്‍പ്പക്ഷികളെ കാണുന്ന സാഹചര്യത്തിലാണ് കടുത്ത മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. ബീച്ചുകളില്‍ പോകുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി.
രോഗബാധിരായ കടല്‍ പക്ഷികള്‍ അല്ലെങ്കില്‍ ചത്ത പക്ഷികളില്‍ നിന്ന് അകലം പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. സമ്മറില്‍ കാണപ്പെടുന്ന ഏവിയന്‍ ഫ്ലൂ ഇപ്രാവശ്യം കൂടുതല്‍ രൂക്ഷമായത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. രോഗം ബാധിച്ച കടല്‍പ്പക്ഷികളുടെ എണ്ണം പെരുകുന്നത് വന്‍ ദുരന്തത്തിന് കാരണമായിത്തീരുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ മാസം മാത്രം യുകെയിലെ ബീച്ചുകളില്‍ ഏവിയന്‍ ഫ്ലൂ ബാധിച്ച് ചത്തതെന്ന് സംശയിക്കുന്ന ആയിരക്കണക്കിന് പക്ഷിക്കളുടെ മൃതശരീരങ്ങള്‍ അടിഞ്ഞിരുന്നു. ബ്ലാക്ക്പൂളിന് സമീപമുള്ള സെഫ്റ്റന്‍ കോസ്റ്റ്, അബെര്‍ഡീന്‍ഷെയറിലെ സ്റ്റോണ്‍ഹാവന്‍ ബീച്ച്, സൗത്ത് പ്രെബ്രോക്ക്ഷെയര്‍ കോസ്റ്റ് തുടങ്ങിയ ബീച്ചുകള്‍ അവയില്‍ ചിലത് മാത്രമാണ്.
നിലവില്‍ യുകെയിലെ കടല്‍പ്പക്ഷികള്‍ക്കിടയില്‍ പടര്‍ന്ന് പിടിക്കുന്നത് അപകടകരവും പകര്‍ച്ചാ തോത് കൂടുതലുളളതുമായ ഏവിയന്‍ ഇന്‍ഫ്ലുവന്‍സയാണ്. ഇത് എച്ച്പിഎഐ എന്നാണ് അറിയപ്പെടുന്നത്. എച്ച്5എന്‍1 ന്റെ 190 സ്ഥിരീകരിക്കപ്പെട്ട കേസുകളാണ് 2022 ഒക്ടോബര്‍ മുതലുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ചുരുങ്ങിയത് 50,000ത്തോളം വൈല്‍ഡ് ബേര്‍ഡുകള്‍ ചത്തുവെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും അധികമാണെന്ന് ചിലര്‍ ആശങ്കപ്പെടുന്നു.
സമ്മർ ആയതിനാൽ കുട്ടികളുമൊത്തു നിരവധി പേരാണ് ഇപ്പോൾ ബീച്ചുകളിൽ എത്തിച്ചേരുന്നത്. ഏവിയന്‍ ഫ്ലൂ മനുഷ്യരിലേക്ക് പകരുന്നതിന് സാധ്യത കുറവാണെങ്കിലും രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ മൃതശരീരങ്ങളുമായോ വളരെ അടുത്ത് ഇടപഴകിയാല്‍ രോഗം ബാധിക്കാന്‍ സാധ്യതയേറെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകള്‍ക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. 1997 ൽ ആദ്യമായി ഹോംകോങ്ങിലാണ് മനുഷ്യരിൽ H5N1 പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 1997 മുതൽ 2015 വരെയുള്ള സ്ഥിതിവിവരകണക്കുകൾ പ്രകാരം പക്ഷിപ്പനി മൂലം മനുഷ്യരിൽ 907 രോഗബാധകളും 483 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് യുകെ ഹെല്‍ത്ത് ഏജന്‍സി (യുകെഎച്ച്എസ്എ) പറയുന്നത്. എന്നാലും കടല്‍പക്ഷികളില്‍ നിന്ന് അകലം പാലിക്കണമെന്നും വളര്‍ത്ത് നായകളെ പക്ഷികളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.