കൊച്ചി: കളിക്കുന്നതിനിടെ പൊലീസ് ജീപ്പില്‍ തട്ടിയ ഫുട്ബോള്‍ പന്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം നെട്ടൂരിലെ ഗ്രൗണ്ടില്‍ കളിച്ച കുട്ടികളുടെ പന്താണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.വഴിയാത്രക്കാര്‍ക്ക് അപകടകരമാവുന്ന രീതിയില്‍ കളിച്ചതിനാലാണ് പന്ത് പിടിച്ചെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രണ്ടിലാണ് കുട്ടികളും പ്രദേശത്തെ യുവാക്കളും കളിച്ചുകൊണ്ടിരുന്നത്. ഈ സമയത്ത് വാഹന പരിശോധനക്കെത്തിയ പൊലീസ് ജീപ്പ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തു. വാഹനം മാറ്റണമെന്നും അല്ലെങ്കില്‍ ജീപ്പില്‍ പന്ത് കൊള്ളുമെന്നും കുട്ടികള്‍ പറഞ്ഞു, എന്നാല്‍ പൊലീസ് കേട്ടില്ല.
കളിക്കിടെ പന്ത് ജീപ്പിന്റെ ചില്ലില്‍ കൊണ്ടതോടെ കളിമാറി. രോഷാകുലരായ പൊലീസുകാര്‍ കുട്ടികളുടെ കളി മുടക്കി. നെട്ടൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫുട്ബോള്‍ കസ്റ്റഡിയിലെടുത്തു.
ഇത് ജീപ്പിനകത്തിട്ട് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ എതിര്‍ത്തെങ്കിലും പൊലീസ് പന്ത് വിട്ടുനല്‍കിയില്ല.
ഗ്രൗണ്ടിന് സമീപമുണ്ടായിരുന്നവര്‍ ഫുട്ബോളിനെ ചൊല്ലി പൊലീസും കുട്ടികളും തമ്മിലുള്ള വാക്കുതര്‍ക്കം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഭവം നാട്ടില്‍ പാട്ടായി.
വഴിയാത്രക്കാര്‍ക്ക് അപകടകരമാവുന്ന വിധത്തിലാണ് കുട്ടികള്‍ ഫുട്ബോള്‍ കളിച്ചിരുന്നതെന്നാണ് പനങ്ങാട് പൊലീസിന്റെ വിചിത്ര വിശദീകരണം. ഇത് കുട്ടികള്‍ മനസ്സിലാക്കാനാണ് പന്ത് പിടിച്ചെടുത്തതെന്ന് പറഞ്ഞ പൊലീസ് നേരത്തെ ലഹരി കേസില്‍ പ്രതിയായ യുവാവും ഗ്രൗണ്ടില്‍ ഉണ്ടായിരുന്നുവെന്നും കുറ്റപ്പെടുത്തി.
ഇയാള്‍ മനപൂര്‍വം പന്ത് പൊലീസ് ജീപ്പിലേക്കടിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നതിന് എതിരല്ലെന്നും എപ്പോള്‍ വേണമെങ്കിലും സ്റ്റേഷനില്‍ നിന്ന് പന്ത് കൈപ്പറ്റാമെന്നും പനങ്ങാട് പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.