ന്യൂഡൽഹി: ഫേസ്‌ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാൻ യുവതി അഞ്ജുവിന്റെ വിവാഹം കഴിഞ്ഞെന്ന റിപ്പോർട്ട് പുറത്തുവന്നതിന്റെ ഞെട്ടലിൽ കുടുംബം.
വാഗാ അതിർത്തി വഴി നിയമപരമായാണ് അഞ്‍ജു പാകിസ്ഥാനിൽ എത്തിയത്. പാക് സ്വദേശി നസ്റുല്ലയെ വിവാഹം ചെയ്യാൻ അഞ്‍ജു മതം മാറി ഇസ്‌ലാമായി ഫാത്തിമ എന്ന പേരും സ്വീകരിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
റിപ്പോർട്ട് പുറത്തുവന്നതോടെ ഇതിന്റെ ഞെട്ടലിലാണ് അഞ്ജുവിന്റെ ഭർത്താവും ബന്ധുക്കളും. അഞ്‍ജു തിരിച്ച് നാട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭർത്താവ് അരവിന്ദ്നസ്റുല്ലയെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും വീസ അവസാനിക്കുന്ന ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നുമായിരുന്നു അഞ്‍ജു ആദ്യം പറഞ്ഞിരുന്നത്.
ഇതോടെ ഭാര്യ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ ഭർത്താവും, അമ്മയെ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ മക്കളും കഴിയുകയായിരുന്നു. അഞ്ജുവിന് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമാണുള്ളത്. ഇതിനിടെയാണ് നസ്റുല്ലയും അഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വീഡിയോയും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നുണ്ട്.
മലകണ്ട് ഡിവിഷൻ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നസീർ മെഹ്മൂദ് സത്തി, അഞ്ജുവിന്റെയും നസ്റുല്ലയുടെയും വിവാഹം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഖൈബർ പഖ്തൂൺഖ്‌വയിലെ അപ്പർ ദിർ ജില്ലയിലെ 29 കാരനായ നസ്‌റുല്ലയുടെ വീട്ടിലാണ് അഞ്ജു ഇപ്പോൾ താമസിക്കുന്നത്. 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളായത്.
പാകിസ്ഥാനിലെത്തിയ അഞ്ജുവിനെ ആദ്യം പാകിസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും യാത്രാരേഖകൾ എല്ലാം കൃത്യമായതിനാൽ വിട്ടയക്കുകയായിരുന്നു.
ജയ്പൂരിലേക്ക് പോകുകയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞാണ് 34 കാരിയായ യുവതി വീടുവിട്ടിറങ്ങിയത്. ഉത്തർപ്രദേശിൽ ജനിച്ച അഞ്ജു, രാജസ്ഥാനിലെ അൽവാറിലാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.