കൊച്ചി: ഫ്രാങ്കോ മുളയ്‌ക്കൽ ജലന്തർ രൂപത ബിഷപ്പ് സ്ഥാനത്തു നിന്നു രാജിവച്ചു. ഫ്രാങ്കോ മുളയ്‌ക്കലിന്റെ രാജി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. വത്തിക്കാൻ ഫ്രാങ്കോയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്ന് സൂചന. രാജി അംഗീകരിച്ചുള്ള ന്യുൻഷ്യോയുടെ കത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്.
രാജി ചോദിച്ചു വാങ്ങിയത് അച്ചടക്ക നടപടി അല്ലെന്ന് വത്തിക്കാൻ. ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവാർത്ത അറിയിച്ചുകൊണ്ട് കന്യസ്ത്രീകൾ പറഞ്ഞു. ജലന്തർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ 13 തവണ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. 2018 ൽ ലൈംഗിക ആരോപണം ഉയർന്നതോടെ ഫ്രാങ്കോയെ തൽസ്ഥാനത്തുനിന്നും താൽക്കാലികമായി നീക്കിയിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ പിന്നീട് വെറുതേവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ കോടതി വെറുതേവിട്ടത്. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഈ അപ്പീൽ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ഫ്രാങ്കോയുടെ രാജി.
കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു. എന്നാൽ ഫ്രാങ്കോയുടെ രാജി വത്തിക്കാൻ ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് വിവരം. ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് രാജി പ്രഖ്യാപിച്ചുള്ള വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളയ്ക്കൽ പറയുന്നത്.
ഫ്രാങ്കോ മുളയ്ക്കൽ ഇനി ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. ജലന്തർ രൂപതയുടെ പുതിയ ബിഷപ്പിനെ ഉടൻ നിയമിക്കാനുള്ള നടപടികളിലേക്ക് കത്തോലിക്കാ സഭ കടക്കും. നിയമ പോരാട്ടത്തിൽ കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കിലും ഫ്രാങ്കോക്കെതിരായ നടപടിയിൽ കന്യാസ്ത്രീമാർക്ക് ആശ്വസിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.