സ്റ്റോക്ക്‌ഹോം; ഖുർആന്റെ പേജുകൾ കത്തിച്ച സംഭവത്തിൽ ലോകമെമ്പാടും പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ അടുത്ത 10 ദിവസത്തിനുള്ളിൽ മറ്റൊരു ഖുർആൻ കത്തിക്കൽ പ്രതിഷേധം കൂടി നടത്തുമെന്ന് സ്റ്റോക്ക് ഹോമിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സൽവാൻ മോമിക സ്വീഡിഷ് മാധ്യമങ്ങളോട് പറഞ്ഞു.
തലസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലിം പള്ളിക്ക് മുന്നിൽ പ്രതിഷേധിക്കാൻ സ്വീഡിഷ് പൊലീസ് 37കാരന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുർആന്റെ പേജുകൾ കീറി തീയിട്ടത്.
ഈദ് അൽ-അദ്ഹയുടെ തുടക്കവും സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടനത്തിന്റെ അവസാനവും ഒത്തുചേരുന്ന ദിനത്തിൽ ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചത് ഇസ്ലാമിക രാജ്യങ്ങളിലടക്കം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
തന്റെ പ്രവൃത്തി വലിയ വിമർശനങ്ങൾക്ക് കാരണമാകുമെന്ന് തനിക്ക് അറിയാമെന്നും ആയിരക്കണക്കിന് വധഭീഷണി സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എക്സ്പ്രസെൻ പത്രത്തോട് മോമിക പറഞ്ഞു.
എന്നാൽ വരും ആഴ്ചകളിൽ വീണ്ടും സമാനമായ പ്രതിഷേധം നടത്താൻ ആലോചിക്കുന്നുണ്ടെന്നും പറഞ്ഞു. ”അടുത്ത പത്ത് ദിവസത്തിനുള്ളിൽ സ്റ്റോക്ക്ഹോമിലെ ഇറാഖ് എംബസിക്ക് മുന്നില്‍ ഇറാഖി പതാകയും ഖുർആനും കത്തിക്കും”- മോമിക പറഞ്ഞു.
അഭിപ്രായ സ്വതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് അനുമതി നൽകിയ പൊലീസ്, എന്നാൽ ഒരു വിഭാഗത്തിനെതിരെയുണ്ടായ പ്രതിഷേധം അന്വേഷിക്കുമെന്ന് പിന്നീട് വ്യക്തമാക്കി.
പള്ളിക്ക് വളരെ അടുത്ത് വെച്ചാണ് പ്രതിഷേധം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തന്റെ പ്രതിഷേധം വിദ്വേഷ കുറ്റകൃത്യത്തിൽ വരുന്നതല്ലെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിനെതിരായ പ്രതിഷേധമല്ലെന്നും മോമിക പറയുന്നു.
“തീയിട്ടത് വിദ്വേഷ കുറ്റകൃത്യമാണോ എന്ന് അന്വേഷിക്കാൻ പൊലീസിന് അവകാശമുണ്ട്. അവരുടെ കണ്ടെത്തൽ ശരിയും തെറ്റുമാകാം ”- മോമിക പത്രത്തോട് പറഞ്ഞു,
അവസാനം തീരുമാനിക്കേണ്ടത് കോടതിയാണെന്നും മോമിക പറഞ്ഞു. ഖുര്‍ആൻ കത്തിച്ചുള്ള പ്രതിഷേധമടക്കമുള്ളവയ്ക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ സ്വീഡിഷ് കോടതി രംഗത്ത് വന്നിരുന്നു. ഇതുകഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയത്.
ജനുവരിയിൽ തുർക്കി എംബസിക്ക് പുറത്ത് മുസ്ലിം വിശുദ്ധ ഗ്രന്ഥം കത്തിച്ചതിനെ തുടർന്ന് പൊലീസ് സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ആഴ്ചകളോളം പ്രതിഷേധങ്ങൾക്ക് കാരണമായി. സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും സ്വീഡന് നാറ്റോ അംഗത്വം നൽകരുതെന്ന ആവശ്യവും ഉയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.