മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും വലിയ തിരുന്നാള്‍ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാളിന് തുടക്കം. പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ പരിശുദ്ധമായ അന്തരീക്ഷത്തില്‍ മാഞ്ചസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫാ.ജോണ്‍ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റിയതോടെ ഒരാഴ്ചയില്‍ ഏറെ നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
മിഷനിലെ വിവിധ ഫാമിലിയൂണിറ്റുകളില് നിന്നുമുള്ള കഴുന്നു പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നതോടെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് നടന്നത്.തുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ നടന്ന ഗാനമേള ആസ്വാദക ഹൃദയങ്ങളില്‍ വിസ്മയവിരുന്നായി.
ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ സി.എസ്.എം വോയിസ് പാടിക്കയറിയപ്പോള്‍ ഫോറം സെന്ററില്‍ നിറഞ്ഞു തുളുമ്പിയ കാണികള്‍ നൃത്തച്ചുവടുകളുമായി ഒത്തുചേര്‍ന്നതോടെ ഏവര്‍ക്കും മറക്കാനാവാത്ത വിസ്മയരാവിനാണ് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്. കൊടിയേറിയതോടെ ഇനി ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ലഹരിയിലാണ്. ഭവനങ്ങള്‍ അതിഥികളാല്‍ നിറയും. ദിവസവും ദിവ്യബലിയും നൊവേനയും നടക്കും. ശനിയാഴ്ചയാണ് പ്രധാന തിരുന്നാള്‍.
കഴുന്ന് പ്രദക്ഷിണകള്‍ എത്തിച്ചേര്‍ന്നതോടെ കൊടിയേറ്റ്
മിഷനിലെ വിവിധ ഫാമിലി യൂണിറ്റുകളില്‍ നിന്നുമുള്ള കഴുന്ന് പ്രദക്ഷിണകള്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നതോടെ മിഷന് ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, റീജിയണല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ പുളിന്താനത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസ സമൂഹം പ്രദക്ഷിണമായി കൊടിമരച്ചുവട്ടില്‍ എത്തിയതോടെ നടന്ന പ്രാര്‍ത്ഥനകളെ തുടര്‍ന്ന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫാ.ജോണ്‍ പുളിന്താനത്ത് കൊടിയേറ്റി.
തുടര്‍ന്ന് വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തില്‍ എത്തിയതോടെ നടന്ന ദിവ്യബലിയില്‍ അദ്ദേഹം മുഖ്യകാര്‍മ്മികനായി പങ്കെടുത്തു തിരുന്നാള്‍ സന്ദേശം നല്കി.
ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ ഗാനമേള ട്രൂപ്പ്; സി.എസ്.എം വോയിസിന് തുടക്കമായി
ഗ്രേറ്റ് ബ്രിട്ടന് രൂപതാ ക്വയര്‍ കമ്മീഷന് ചെയര്മാന് ഫാ.ജോസ് അഞ്ചാനിക്കല്‍ നയിക്കുന്ന രൂപതയുടെ ഗാനമേള ട്രൂപ്പിന് തുടക്കമായി. മാഞ്ചസ്റ്റര്‍ ദുക്റാനത്തിരുന്നാളിനോട് അനുബന്ധിച്ചായിരുന്നു ആദ്യ ഷോ നടന്നത്. രൂപതാ മെത്രാന് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ ഓണ്‍ലൈനില്‍ ആശംസ അറിയിച്ചതോടെ മാഞ്ചസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫാ.ജോണ്‍ പുളിന്താനത്ത്, ഫാ.ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതോടെ സി.എസ്.എം വോയിസിന് തുടക്കമായി. ഗായകരും ലൈവ് ഓര്‍ക്കസ്ട്ര ടീം ഉള്‍പ്പെടെ ഇരുപതോളം പേരടങ്ങുന്ന സംഘവും വേദിയില്‍ സന്നിഹീതരായിരുന്നു.
ഫോറം സെന്ററിനെ ഇളക്കി മറിച്ച് സി.എസ്.എം വോയിസ്
കൊടിയേറ്റിനെ തുടര്‍ന്ന് നിറ സദസ്സുമായി ഫോറം സെന്ററില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ സി.എസ്.എം വോയിസിന്റെ ഗാനമേള വിസ്മയ വിരുന്നായി. രൂപതാ ക്വയര്‍ കമ്മീഷന് ചെയര്മാന് ഫാ.ജോസ് അഞ്ചാനിക്കല്‍ നയിച്ച ഗാനമേളയില്‍ ഭക്തിഗാന രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വിത്സണ് പിറവത്തിനൊപ്പം,ഡോ ഷെറിന് ജോസ്, ദീപക്, അഷിതാ, ജയലേഷ്, ടെസ്സ ചാവറ, റെക്സ് ജോസ്, ടെസ്സ സ്റ്റാന്‍ലി, ജെഫ്രി റെക്സ്, സാനു സാജന്, ഇസബെല്‍ ഫ്രാന്‍സിസ് എന്നിവരും ഒത്തുചേര്‍ന്നതോടെ പാട്ടിന്റെ പാലാഴി തീര്‍ത്തുള്ള വിസ്മയ രാവിനാണ് വിഥിന്‍ഷോ സാക്ഷ്യം വഹിച്ചത്.
യേശുവേ.. വരദാനവാരിതേ..പാരിന് പ്രാര്‍ത്ഥന കേള്‍ക്കണമേ... എന്ന ഗാനത്തോടെ ഫാ.ജോസ് അഞ്ചാനിക്കല്‍ തുടക്കം കുറിച്ചപ്പോള്‍ പിന്നീടെത്തിയ വില്‍സണ്‍ പിറവവും, ഡോ ഷെറിനും ദീപക്കും അടങ്ങുന്ന ഗായകര്‍ മെലഡികളില്‍ തുടങ്ങി അടിപൊളി പാട്ടുകളുമായി നിറഞ്ഞാടി. പാട്ടിനൊപ്പം നൃത്ത ചുവടുകളുമായി മിഷനിലെ യുവതീ യുവാക്കളും സ്ത്രീജനങ്ങളും വേദിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ കാണികള്‍ക്ക് മികച്ച വിരുന്നായി. ഇരുപതോളം പാട്ടുകള്‍ കോര്‍ത്തിണക്കിയ ചെയിന്‍ സോങ് കാണികള്‍ ആര്‍പ്പുവിളികളോടെയാണ് എതിരേറ്റത്.
ട്രസ്റ്റിമാരായ ട്വിങ്കിള്‍ ഈപ്പന് സ്വാഗതം ആശംസിച്ചപ്പോള്‍,റോസ്ബിന്‍ നന്ദി രേഖപ്പെടുത്തി. മിഷനിലെ മഞ്ജു സി പള്ളവും റിന്‍സി സജിത്തും അവതാരകര്‍ ആയും തിളങ്ങി. മിഷനിലെ യുവജന വിഭാഗത്തിന്റെ വിധ സ്റ്റാളുകള്‍ ഫോറം സെന്ററില്‍ പ്രവര്‍ത്തിച്ചു.
പ്രസുദേന്തി വാഴ്ചയും ഉല്‍പ്പന്ന ലേലവും ഭക്തിമയം
തിരുന്നാളിന്റെ ഭാഗമായി ഞായറാഴ്ച നടന്ന ദിവ്യബലിയിയോട് അനുബന്ധിച്ചാണ് പ്രസുദേന്തി വാഴ്ച നടന്നത്.വൈദീകര്‍ക്കും അള്ത്താരസംഘത്തിനുമൊപ്പം തിരുന്നാള്‍ പ്രസുദേന്തിമാരും പ്രദക്ഷിണമായി ദേവാലയത്തില്‍ എത്തിയതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.ഗ്രേറ്റ് ബ്രിട്ടന് രൂപതാ ഫിനാന്‍സ് ഓഫിസര്‍ ഫാ.ജോ മൂലച്ചേരി (വിസി) മുഖ്യകാര്മ്മികനായപ്പോള് ഫാ ജോസ് അഞ്ചാനിക്കല്‍ സഹകാര്‍മ്മികനായി. പ്രസിദേന്തി വാഴ്ചയെയും ദിവ്യബലിയെയും തുടര്‍ന്ന് ഉല്‍പ്പന്ന ലേലം നടന്നു.പൂവന് കോഴി മുതല്‍ നാടന്‍ പച്ചക്കറികളും, പലഹാരങ്ങളുമെല്ലാം ലേലത്തിനെത്തി. ആവേശത്തോടെ നടന്ന ലേലത്തില്‍ മുഴുവന്‍ വിശ്വാസികളും പങ്കാളികളായി.
ഇന്നലെ വൈകുന്നേരം നടന്ന ദിവ്യബലിയിലും നൊവേനയിലും ഫാ.ജിന്സണ് മുട്ടത്തുകുന്നേല്‍ (ഒഎഫ്എം)മുഖ്യ കാര്‍മികനായി.
ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയില്‍ മാഞ്ചസ്റ്റര്‍ ഹോളിഫാമിലി മിഷന് ഡയറക്ടര്‍ ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി കാര്‍മ്മികനാകും. 28ന് ഷെഫീല്‍ഡ് മിഷന് ഡയറക്ടര്‍ ഫാ.ജോം കിഴക്കരക്കാട്ട് കാര്‍മ്മികനാകുമ്പോള്‍ 29ന് ലിതര്‍ലാന്‍ഡ് വികാരി ഫാ.ആന്‍ഡ്രൂസ് ചെതലനും, മുപ്പതിന് സെന്റ് ആന്റണീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. സ്റ്റീഫന്‍ എന്നിവരും കാര്‍മ്മികരാകും.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലായ് ഒന്ന് ശനിയാഴ്ച രാവിലെ 10ന് യുകെയുടെ നാനാഭാഗത്തിനിന്നായി എത്തിച്ചേരുന്ന വൈദീകരെ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ പരിശുദ്ധ റാസക്ക് തുടക്കമാകും.ഫാ.ജോബിന് പെരുമ്പളത്തുശേരി മുഖ്യ കാര്‍മ്മികനാകുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതാ വികാരി ജനറല്‍ ഫാ.ജിനോ അരീക്കാട്ട് (എംസിബിഎസ്) തിരുന്നാള്‍ സന്ദേശം നല്‍കും.
തുടര്‍ന്ന് മുത്തുക്കുടകളുടെയും പൊന്‍ - വെള്ളികുരിശുകളുടെയും കൊടിതോരണങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണത്തിനു തുടക്കമാകും. ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന് തിരുന്നാള്‍ പ്രദക്ഷിണത്തില്‍ മുഖ്യ കാര്‍മ്മികനാകും.
ദേവാലയത്തെ വലംവെച്ച് വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നീങ്ങുന്ന തിരുന്നാള്‍ പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും,തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. ജൂലൈ രണ്ട് ഞായറാഴ്ച ദിവ്യബലിയെ തുടര്‍ന്ന് ഫാ.ജോസ് അഞ്ചാനിക്കല്‍ കൊടിയിറക്കുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.
തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മിഷന് ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, ട്രസ്റ്റിമാരായ ബിജു ജോസഫ്,റോസ്ബിന്‍ സെബാസ്റ്റ്യന്‍, ട്വിങ്കില്‍ ഈപ്പന് എന്നിവരുടെ നേതൃത്വത്തില്‍ വിവിധകമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതിനും കഴുന്നെടുത്തും അടിമവെച്ചും നേര്ച്ചകാഴ്ചകള് അര്‍പ്പിച്ചും തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വരും ദിവസങ്ങളില്‍ വിശ്വാസ സമൂഹം മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.