പാലാ ഗവ: ജനറൽ ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം നിലച്ചു. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കേസുകൾ ചെയ്തു കൊണ്ടിരുന്ന ഫോറൻസിക് വിദഗ്ദൻ കൂടിയായ ഡോക്ടർ പാലായിൽ നിന്നും സ്ഥലം മാറിപോകുന്നതിനാലാണ് പോസ്റ്റുമോർട്ടം താൽക്കാലികമായി നിലച്ചത്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ പൊതു സ്ഥലം മാറ്റം നടന്നു വരികയാണ്.
ഒരു ദിവസം മൂന്നിലധികം പോസ്റ്റ്മോർട്ടം കേസുകൾ വരെ പാലാ ജനറൽ ആശുപത്രിയിൽ ചെയ്തിരുന്നു . മീനച്ചിൽ താലൂക്കിലെയും പരിസര പ്രദേശങ്ങളിലേയും അപകട മരണങ്ങളിൽ പെടുന്ന മൃതദേഹങ്ങൾ ഇവിടെ പോസ്റ്റ്മോർട്ടം ചെയ്തിരുന്നതിനാൽ ബന്ധുക്കൾക്കും പോലീസ് അധികൃതർക്കും വളരെ സഹായകരമായിരുന്നു. മൃതദേഹങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ സൂക്ഷിക്കുന്നതിനായുള്ള ഫ്രീസർ മോർച്ചറി സൗകര്യവും പാലാ ജനറൽ ഹോപിറ്റലിൽ ഉണ്ട്.
മൃതദേഹവുമായി മെഡിക്കൽ കോളജിലേക്കുള്ള യാത്ര ചിലവേറിയതും താമസം നേരിടുന്നതുമായ സാഹചര്യത്തിലാണ് മുൻ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാനായിരുന്ന ബൈജു കൊല്ലംപറമ്പിലും മുൻകൈയെടുത്ത് ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി പോസ്റ്റ്മോർട്ടം പുനരാരംഭിച്ചത്.
ഏതാനും ആഴ്ച്ചയായി മുടങ്ങിയിരിക്കുന്ന പോസ്റ്റ്മോർട്ടങ്ങൾ പുനരാരംഭിക്കണമെന്നും പ്രത്യേക ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു. സ്ഥലമാറ്റനടപടികളുടെ ഭാഗമായി ഡയാലിസിസ് വിഭാഗത്തിൻ്റെ മേൽനോട്ടം വഹിച്ചിരുന്ന ഡോക്ടറേയും മാറ്റിയിരിക്കുകയാണ്. അതിനാൽ ഡയാലിസിസും നിലച്ച അവസ്ഥയിലാണ്.
രണ്ട് ഷിഫ്ട് സൗജന്യ ഡയാലിസിസാണ് ഇവിടെ നടന്നു വരുന്നത്. മാറ്റപ്പെടുന്നവർക്ക് പകരം സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിച്ചിട്ടുള്ളതായും
ഡയാലിസിസ് വിഭാഗത്തിൻ്റെ മേൽനോട്ടത്തിനും "നെഫ്റോളജി " വിഭാഗത്തിൽ ഒ.പി. ആരംഭിക്കുന്നതിനുമായി നെഫ്രോളജിസ്ററിൻ്റെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി കൂടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതായി ജോസ്.കെ.മാണി എം.പിയും പറഞ്ഞു. പകരം ക്രമീകരണങ്ങൾ അധികൃതർ ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.