വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് അടച്ചു

കാഞ്ഞിരപ്പള്ളി: (കോട്ടയം): വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.

ഹോസ്റ്റല്‍ ഒഴിയാൻ വിദ്യാര്‍ഥികള്‍ക്ക് മാനേജ്മെന്റ് നിര്‍ദേശം നല്‍കി. എന്നാല്‍, ഒഴിയാൻ തയാറല്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ‌പ്രതിഷേധ സമരം ശക്തമായതോടെ മാനേജ്മെന്റ് ഇന്ന് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താം എന്ന് അറിയിച്ചിട്ടുണ്ട്.

രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

ഒപ്പം താമസിക്കുന്ന കുട്ടികള്‍ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്ബോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികള്‍ വിവരം അറിയിച്ചതനുസരിച്ച്‌ എത്തിയ കോളജ് ജീവനക്കാര്‍ ശ്രദ്ധയെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു,

കുട്ടി തലകറങ്ങി വീണതാണെന്നാണ് കോളജ് അധികൃതര്‍ ഡോക്‌ടറോട് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കില്‍ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാര്‍ഥികളും ബന്ധുക്കളും ആരോപിക്കുന്നു. 

സംഭവത്തില്‍ മനുഷ്യാവകാശ കമീഷൻ, മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച്‌ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.

ഈമാസം ഒന്നിനാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് കോളജിലേക്ക് പോയത്. രണ്ടിന് രാവിലെ വീട്ടില്‍ വിളിച്ച്‌ സംസാരിച്ചു. അപ്പോഴും പ്രശ്നങ്ങളെന്തെങ്കിലും ഉള്ളതായി പറഞ്ഞില്ല. അന്ന് ഉച്ചക്ക് എച്ച്‌.ഒ.ഡി കുട്ടിയുടെ പിതാവിനെ വിളിക്കുകയും ലാബില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായും ഫോണ്‍ വാങ്ങിവെച്ചതായും അറിയിച്ചു. 

ചില പരീക്ഷകളില്‍ കുട്ടിക്ക് മാര്‍ക്ക് കുറവാണെന്നും അടുത്ത ദിവസം കോളജിലെത്താനും പിതാവിനോട് ആവശ്യപ്പെട്ടു. അന്ന് രാത്രി 8.45ന് വിളിച്ച്‌ കുട്ടി ആശുപത്രിയിലാണെന്നും ഉടൻ എത്താനും പറഞ്ഞു.

പത്ത് മിനിറ്റ് കഴിഞ്ഞ് കുട്ടി മരിച്ചതായും അറിയിച്ചു. ആത്മഹത്യയായിരുന്നുവെന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് അറിഞ്ഞത്. കോളജ് അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ തരുന്നില്ല. എപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നും അറിയില്ല. മൊബൈല്‍ ഫോണ്‍ പൊലീസിന്‍റെ കൈവശമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. 

സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളജില്‍ ‌പ്രതിഷേധ സമരം ശക്തമാക്കി. എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കോളജിലേക്ക് തള്ളിക്കയറിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

വിദ്യാര്‍ഥിനിയുടെ മരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ് വിദ്യാര്‍ഥികളും ബന്ധുക്കളും ഉന്നയിക്കുന്നത്. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും സത്യാവസ്ഥ അറിയാൻ തങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നും കോളജ് അധികൃതരും വ്യക്തമാക്കി. 

ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. കോളജിലെ മുഴുവൻ വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന് കോളജ് കാമ്പസിലാണ് പ്രതിഷേധ സമരം നടത്തിയത്. കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 

വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ കോളജ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ശ്രദ്ധയെ മാനസികമായി തകര്‍ക്കുന്ന പെരുമാറ്റമാണ് അധികൃതരില്‍നിന്നുണ്ടായത്. അതിനുശേഷം മരിക്കണമെന്ന് ശ്രദ്ധ പറഞ്ഞിരുന്നതായി സഹപാഠികള്‍ ആരോപിക്കുന്നു. എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കോളജ് മാനേജര്‍ മാത്യു പായിക്കാടും പ്രതികരിച്ചു. 

അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയശേഷം ആവശ്യമെങ്കില്‍ മറ്റ് വകുപ്പുകള്‍ ചേര്‍ക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. 

അതിനിടെ, വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ എസ്.എഫ്.ഐയും കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഡി. ആഷിക്, സെക്രട്ടറി മെല്‍ബിൻ ജോസ്, സംസ്ഥാന കമ്മിറ്റി അംഗം വൈഷ്ണവി, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ലിനു കെ. ജോണ്‍, പ്രസിഡന്‍റ് അമല്‍ ഡൊമിനിക്, അസ്ലം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. 

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വൻ പൊലീസ് സംഘം കോളജിന് മുന്നില്‍ ക്യാമ്പ് ചെയ്തിരുന്നു. പൊലീസ് വലയം ഭേദിച്ച്‌ വിദ്യാര്‍ഥികള്‍ കോളജ് വളപ്പിലെത്തി. ഇതേതുടര്‍ന്ന് പൊലീസും വിദ്യാര്‍ഥികളുമായി ചെറിയതോതില്‍ ഉന്തും തള്ളുമുണ്ടായി. വരും ദിവസങ്ങളിലും സമരം ശക്തമാക്കുമെന്ന സൂചനയാണ് വിദ്യാര്‍ഥികള്‍ നല്‍കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !