പത്തനംതിട്ട:റാന്നിയില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. കീക്കൊഴൂര്‍ മലര്‍വാടി സ്വദേശി രജിത മോളാണ് (27) മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം.യുവതിയുടെ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഗുരുതര പരിക്ക്.
കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പ്പടി മലര്‍വാടി ഓര്‍ത്തഡോക്സ് പള്ളിക്കുസമീപത്തായി ഇരട്ടപ്പനയ്ക്കല്‍ രജിതമോള്‍ (27) ആണ് മരിച്ചത്. രജിതയ്ക്കൊപ്പം കഴിഞ്ഞിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുല്‍ സത്യനാണ് ഇന്നലെ രാത്രി 8.30ഓടെ ആക്രമണം നടത്തിയത്.തടസ്സം പിടിക്കുന്നതിനിടയില്‍ രജിതയുടെ അച്ഛന് വി.എ.രാജു(60), അമ്മ ഗീത(51), സഹോദരി അമൃത(18) എന്നിവര്‍ക്കും വെട്ടേറ്റു. ഇതില്‍ രാജുവിന്റെ നില ഗുരുതരമാണ്.
ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിന് അടിയന്തരശസ്ത്രക്രിയ നടത്തി. ആക്രമണസമയത്ത് ഇരുവരുടെയും മക്കളായ ഭദ്രി(4), ദര്‍ശിത്(2) എന്നിവര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും, ബഹളം കേട്ടെത്തിയവര്‍ സ്ഥലത്തുനിന്ന് മാറ്റിയതിനാല്‍ കുട്ടികള്‍ രക്ഷപ്പെടുകയാണുണ്ടായത്.
കാപ്പാ കേസില്‍ ഉള്‍പ്പെട്ട അതുല്‍ സത്യന് കൊലപാതകം, കഞ്ചാവുകടത്തല്‍ ഉള്‍പ്പെടെയുള്ളവയില്‍ പ്രതിയാണ്. ഇരുവരും തമ്മില്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. കുറച്ചുനാളായി പിണങ്ങിക്കഴിയുന്നതിനാല്‍ രജിതമോള്‍ അവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
അതുലിനെതിരെ ഇന്നലെ രജിതമോള്‍ റാന്നി പോലീസില്‍ പരാതി നല്കിയിട്ടുണ്ടായിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്ന് പോലീസ്.
വാളുമായി വീട്ടിലേക്ക് ഓടിക്കയറിയ ഇയാള്‍ രജിതമോളെ വെട്ടിവീഴ്ത്തി. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. നിലവിളികേട്ട് അച്ഛന് രാജുവാണ് ആദ്യം ഓടിയെത്തിയത്. ആക്രമണം തടയുന്നതിനിടെ അദ്ദേഹത്തെയും വെട്ടി.
തുടര്‍ന്ന് ഗീതയെയും അമൃതയെയും ആക്രമിച്ചശേഷം ഇയാള്‍ ഓടിപ്പോയി. ചെറുകോല്‍ ഗ്രാമപ്പഞ്ചായത്തംഗം ജോമോന് ജോസ് മാത്യുവിന്റെ നേതൃത്വത്തിലാണ് വെട്ടേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
അപ്പോഴേക്കും രജിതയുടെ ജീവന് നഷ്ടപ്പെട്ടിരുന്നു. ഒരാഴ്ചമുമ്പ് പത്തനാപുരത്തെ റബ്ബര്‍ത്തോട്ടത്തിലേക്ക് രജിതയെ കൂട്ടിക്കൊണ്ടുപോയി കഴുത്തില്‍ കത്തിവെച്ച് അതുല്‍ വീഡിയോ എടുത്തിരുന്നു.
മകളെ കൊലപ്പെടുത്തുമെന്ന് അമ്മ ഗീതയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുലിനായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് റാന്നി പോലീസ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.