തൃശൂർ: പൊതുജനങ്ങളിൽ നിന്നുള്ള അനധികൃത നിക്ഷേപങ്ങളിൽ നിന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് തൃശൂരിലെ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെയും (Manappuram Finance Ltd) അതിന്റെ മാനേജിംഗ് ഡയറക്‌ടർ വിപി നന്ദകുമാറിന്റെയും (VP Nandakumar) ആറ് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ED) നടത്തിയ പരിശോധനയ്ക്ക് ശേഷം 143 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചു.
മണപ്പുറം ഫിനാൻസ് ലിമിറ്റഡ് (എംഎഫ്എൽ) എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ച് ഓഫീസുകളിലെ ജീവനക്കാരിലൂടെയാണ് അനധികൃതമായി നിക്ഷേപം ശേഖരിച്ചത്. അനധികൃതമായി ശേഖരിച്ച നിക്ഷേപ തുക ഏതാണ്ട് 143 കോടി രൂപ വരുമെന്ന് കണക്കാക്കിയിരിക്കുന്നതായി ഇഡി പറഞ്ഞു.
"തിരച്ചിലിനിടെ, കുറ്റകൃത്യത്തിന്റെ വരുമാനം വിപി നന്ദകുമാർ വകമാറ്റി തന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്ഥാവര സ്വത്തുക്കളിലേക്കും മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികളിലേക്കും നിക്ഷേപിച്ചതായി കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം 143 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചു” ഇഡി കൂട്ടിച്ചേർത്തു.
മരവിപ്പിച്ച ആസ്‌തികളിൽ എട്ട് ബാങ്ക് അക്കൗണ്ടുകൾ, ലിസ്‌റ്റ് ചെയ്‌ത ഓഹരികളിലെ നിക്ഷേപം, മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികൾ എന്നിവ ഉൾപ്പെടുന്നു.മരവിപ്പിച്ച ആസ്‌തികൾ കൂടാതെ, കള്ളപ്പണം വെളുപ്പിച്ചതിന് തെളിവായ വിവിധ കുറ്റകരമായ രേഖകളും 60 സ്ഥാവര സ്വത്തുക്കളുടെ രേഖകളും പരിശോധനയിൽ പിടിച്ചെടുത്തു. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന തന്റെ സ്ഥാപനം വഴി നന്ദകുമാർ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെയും പൊതു നിക്ഷേപങ്ങളുടെ രൂപത്തിൽ വൻതോതിലുള്ള പണമിടപാടുകളുടെയും തെളിവുകൾ പരിശോധനയിൽ കണ്ടെത്തിയതായി ഇഡി അവകാശപ്പെട്ടു.
നേരത്തെ നിയമ ലംഘനങ്ങൾ കണ്ടെത്തിയപ്പോൾ, നിക്ഷേപകർക്ക് തുക തിരികെ നൽകാൻ ആർബിഐ കമ്പനിയോട് നിർദ്ദേശിച്ചിരുന്നു.53 കോടി രൂപയുടെ നിക്ഷേപങ്ങൾ, തിരിച്ചടച്ചതിന്റെയോ കെവൈസിയുടെയോ തെളിവ്കൾ ഇല്ലാതെ പണമായി തിരിച്ചയച്ചതായി അന്വേഷണ ഏജൻസി അറിയിച്ചു. ഇതിന് പിന്നാലെ നിക്ഷേപകർക്ക് പണം തിരികെ നൽകിയെന്ന് പ്രതികൾ ആർബിഐയോട് പറഞ്ഞു, എന്നാൽ ഇഡിയുടെ അന്വേഷണത്തിൽ തിരിച്ചടവിന്റെ തെളിവോ നിക്ഷേപകരുടെ കെവൈസി വിവരങ്ങളോ ഇല്ലെന്ന് കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചതായി സംശയിക്കുന്ന മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെയും മറ്റ് ജീവനക്കാരുടെയും പങ്ക് ഇഡി അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.