മലപ്പുറം: താനൂർ ബോട്ടപകടം അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് വി കെ മോഹനനെ ചുമതലപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സംസ്ഥാനത്തെ മുഴുവൻ ബോട്ടുകളും പരിശോധിക്കാൻ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.മനുഷ്യാവകാശ കമ്മീഷൻ ഇന്ന് താനൂരിൽ എത്തി അപകട സ്ഥലം സന്ദർശിച്ചു.
സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുളള വീഴ്ച ബോധ്യപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.
അതേസമയം ബോട്ടിന്റെ സ്രാങ്ക് ദിനേശൻ പൊലീസ് പിടിയിലായി. ദുരന്തത്തിന് പിന്നാലെ ഒളിവിൽ പോയ ദിനേശനായി പൊലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തിയിരുന്നു. ലൈസൻസ് ഇല്ലാതെ ബോട്ട് ഓടിച്ച ഡ്രൈവർ ദിനേശനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
ബോട്ട് ജീവനക്കാരനായ രാജൻ കൂടിയാണ് ഇനി പിടിയിലാവാനുള്ളത്. ബോട്ട് ഉടമ നാസർ നിലവിൽ റിമാൻഡിലാണ്. അമിത ലാഭം നേടാൻ ഇരുപത് ദിവസത്തോളം ബോട്ട് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സർവീസ് നടത്തി എന്നാണ് നാസറിൻറെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. ബോട്ടിന്റെ ഡെക്കിൽ പോലും ആളുകളെ കയറ്റിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരേയും ചൊവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.