ആലപ്പുഴ: ഹരിപ്പാട്, കർണാടക സ്വദേശിനിയായ യുവതിയെ ബന്ധുക്കൾ പുലർച്ചെ ഭർതൃവീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി.
കാർത്തികപ്പള്ളി പഞ്ചായത്ത് 12–-ാം വാർഡിൽ അഖിൽ ഭവനത്തിൽ അനിൽകുമാറിന്റെ മകൻ അഖിൽ(22) വിവാഹം കഴിച്ച ന്യൂ ഹൊറൈസൺ കോളേജ് വിദ്യാർഥിനി ബംഗളൂരു കസ്‌തൂരി നഗർ പി കൃഷ്‌ണയുടെ മകൾ വിദ്യശ്രീ (18)യെയാണ് ബന്ധുക്കളെത്തി വീട് ചവിട്ടിത്തുറന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയത്. തടയാൻ ശ്രമിച്ച അഖിൽ, അച്ഛൻ അനിൽകുമാർ(45), അമ്മ ബിന്ദു (40), ബിന്ദുവിന്റെ അമ്മ കൊച്ചുകുഞ്ഞ് (65) എന്നിവർക്ക് മർദ്ദനമേറ്റു. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തൃക്കുന്നപ്പുഴ പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു.
സമൂഹ മാധ്യമത്തിലൂടെയാണ് അഖിൽ പ്ലസ് ടു വിദ്യാർഥിനിയെ പരിചയപ്പെട്ടത്. പെൺകുട്ടി മാർച്ച് 29ന് അഖിലിനൊപ്പം മഹാദേവികാട് എത്തി. 30ന് നാട്ടിലെ ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. വിവരമറിഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തിയശേഷം പെൺകുട്ടിയെ യുവാവിനൊപ്പം വിട്ടു. പെൺകുട്ടിയുടെ ബന്ധുക്കളും അഖിലിന്റെ വീട്ടിലെത്തിയശേഷമാണ് മടങ്ങിയത്. ഇതിനുശേഷമാണ് തട്ടിക്കൊണ്ടുപോകൽ.
ചെങ്കോട്ടവഴി തമിഴ്നാട്ടിലൂടെയാണ് സംഘം ബംഗളൂരുവിലേക്ക് പോയതെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. ശനി പുലർച്ചെ അഞ്ചരയോടെ മൂന്നു വാഹനങ്ങളിൽ മാരകായുധങ്ങളുമായെത്തിയവരാണ് ആക്രമണം നടത്തിയത്. അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ സംഘം പെൺകുട്ടിയെ ബലമായി പിടിച്ചിറക്കി. തടയാൻശ്രമിച്ചവരെ ആക്രമിച്ച് മാരകായുധംകാട്ടി വധഭീഷണി മുഴക്കി പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
തൃക്കുന്നപ്പുഴ എസ്ഐ രതീഷ് ബാബു, സിപിഒമാരായ ശ്യാം, വിഷ്ണു, വൈശാഖ്, ആതിര എന്നിവരടങ്ങുന്ന പൊലീസ് സംഘം ബംഗളുരുവിലേക്ക് പോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.