കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ സമ്മേളനത്തില്‍ നിന്നും മനഃപൂര്‍വ്വം അകറ്റി നിര്‍ത്തിയെന്ന പ്രചാരണം അവാസ്തവമെന്ന് സികെ ആശ എംഎല്‍എ. സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലും തന്നെ ഉള്‍പ്പെടുത്തുകയും അഭിപ്രായം ആരായുകയും ചെയ്തിട്ടുണ്ടെന്ന് സി കെ ആശ പ്രതികരിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
'കാര്യം അറിയാതെയാണ് പലരും പ്രതികരിക്കുന്നത്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും എന്റെ കൂടി അഭിപ്രായം തേടികൊണ്ടും എന്നെ അറിയിച്ചുകൊണ്ടുമാണ് ഉദ്ഘാടന പരിപാടി നടത്തിയത്. രണ്ടു മുഖ്യമന്ത്രിമാരും 5 സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎല്‍എമാരും കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുത്ത ഒരു പരിപാടിയില്‍ അര്‍ഹമായ പ്രാതിനിധ്യം തന്നെയാണ് വൈക്കത്തെ എംഎല്‍എ എന്ന നിലയില്‍ എനിക്ക് ലഭിച്ചത്.' സി കെ ആശ പറഞ്ഞു.
പരിപാടിയോട് അനുബന്ധിച്ച പത്രപരസ്യങ്ങളില്‍ സി കെ ആശയുടെ പരസ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്നാണ് പരിപാടിയില്‍ നിന്നും വൈക്കം എംഎല്‍എയെ തഴഞ്ഞുവെന്ന തരത്തില്‍ പ്രചാരണം നടന്നത്. എന്നാല്‍ പരസ്യം നല്‍കിയത് പിആര്‍ഡി ഉദ്യോഗസ്ഥരാണെന്നും അക്കാര്യത്തില്‍ വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശ്രദ്ധിച്ച് പരിഹരിക്കുമെന്നും എംഎല്‍എ ഉറപ്പ് നല്‍കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
ഇന്ത്യയുടെ നവോത്ഥാന ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് രണ്ടു മുഖ്യമന്ത്രിമാർ ഒന്നിച്ചു ചേർന്നു നടത്തിയ ഉദ്ഘാടന സമ്മേളനം മറ്റൊരു ചരിത്ര സംഭവമായി മാറി. സമ്മേളനത്തിൽ പങ്കെടുത്ത പതിനായിരങ്ങൾ നവോത്ഥാന മുന്നേറ്റത്തിന് പുതിയ പാതകൾ വെട്ടിത്തെളിക്കുവാനുള്ള ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് മടങ്ങിപ്പോയത്.
എന്നാൽ വൻ വിജയമായി മാറിയ സമ്മേളനാനന്തരം ഏതോ ചില തെറ്റിദ്ധാരണകളുടെ ഫലമായി സമ്മേളന ചടങ്ങുകളിൽ നിന്നും എന്നെ മനപ്പൂർവ്വം അകറ്റിനിർത്തി എന്ന രീതിയിലുള്ള പ്രചരണവും അതിനെതിരെയെന്ന രീതിയിലുള്ള പ്രതികരണങ്ങളും ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്നത് ശ്രദ്ധയിൽപ്പെട്ടു. തികച്ചും അവാസ്തവമായ ഒരു സംഗതിയാണിത്.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷിക ആഘോഷ ചടങ്ങുകളുടെ എല്ലാ കാര്യങ്ങളിലും എന്നെ ഉൾപ്പെടുത്തുകയും എന്റെ കൂടി അഭിപ്രായം തേടികൊണ്ടുമാണ് സംസ്ഥാന ഗവൺമെന്റ് ഈ പരിപാടി നടത്തിയത് എന്ന കാര്യം അറിയാതെയാണ് പലരും പ്രതികരണത്തിന് തയ്യാറായത്.
വൈക്കത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിന്റെ കൺവീനർ എന്ന നിലയിൽ, സംസ്ഥാനതല ആഘോഷ കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരായ ശ്രീ സജി ചെറിയാൻ, ശ്രീ വി എൻ വാസവൻ എന്നീ മന്ത്രിമാർ സമ്മേളന നടത്തിപ്പിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും എന്റെ കൂടി അഭിപ്രായം തേടിക്കൊണ്ടും എന്നെ അറിയിച്ചുകൊണ്ടും ആണ് ഉദ്ഘാടന പരിപാടി നടത്തിയത്.
രണ്ടു മുഖ്യമന്ത്രിമാരും 5 സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎൽഎമാരും കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുത്ത ഒരു പരിപാടിയിൽ അർഹമായ പ്രാതിനിധ്യം തന്നെയാണ് വൈക്കത്തെ എംഎൽഎ എന്ന നിലയിൽ എനിക്ക് ലഭിച്ചത്.
ഏകദേശം രണ്ടു വർഷത്തോളം നീണ്ടുനിൽക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ലോഗോ എനിക്ക് കൈമാറി കൊണ്ടാണ്.
വളരെ പ്രധാനപ്പെട്ട ഈയൊരു കാര്യം പലരുടെയും ശ്രദ്ധയിൽ പെടാതെ പോയത് എന്തുകൊണ്ടാണെന്ന് അറിയില്ല.പലരും ചൂണ്ടിക്കാണിച്ചത് പരിപാടിയോട് അനുബന്ധിച്ച് പത്രങ്ങളിൽ വന്ന പരസ്യങ്ങളിൽ കോട്ടയം എംപിയുടേയും വൈക്കം എംഎൽഎയുടേയും പേരോ ഫോട്ടോയോ ഉൾപ്പെടുത്തിയിട്ടില്ല എന്ന ന്യൂനതയാണ്.
ആ പരസ്യം നൽകിയത് പിആർഡി ഉദ്യോഗസ്ഥരാണ്. അക്കാര്യത്തിൽ അവരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗവൺമെന്റ് ശ്രദ്ധിക്കും എന്ന് ഉറപ്പുണ്ട്.തെറ്റിദ്ധാരണകൾ മാറ്റി, നൂറാം വാർഷികാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ നിന്നും ലഭിച്ച ആവേശം ഉൾക്കൊണ്ടുകൊണ്ട് എൽഡിഎഫ് സർക്കാരിനൊപ്പം നവോത്ഥാന മുന്നേറ്റങ്ങളിൽ പങ്കാളികളാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.