പെര്‍ത്ത്: ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ 10 വയസ്സുകാരന്റെ മലയാളി മാതാപിതാക്കൾ സർക്കാരിന്റെ പുറത്താക്കൽ ഭീഷണിയില്‍ പകച്ച് ഓസ്‌ട്രേലിയയിൽ പോരാട്ടം തുടരുന്നു. ഇവരുടെ അവസ്ഥ കണ്ടറിഞ്ഞു സോഷ്യൽ മീഡിയയിൽ കാമ്പയിനും പ്രതിഷേധവുമായി ജനങ്ങൾ പോരാട്ടത്തിലാണ്.കുടുംബത്തിന്റെ അനിശ്ചിതാവസ്ഥ രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
തൃശൂര്‍ സ്വദേശിയായ അനീഷ് കൊല്ലിക്കരയും കൃഷ്ണയുമാണ് പത്തുവയസുകാരനായ മകന്റെ രോഗാവസ്ഥയുടെ പേരില്‍ രാജ്യം വിടാനുള്ള ഭീഷണി നേരിടുന്നത്.
ഏഴു വര്‍ഷം മുന്‍പാണ് അനീഷും കൃഷ്ണയും ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ഇവർ കുടിയേറുന്നത്. ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. 10 വയസുകാരന്‍ ആര്യനും എട്ട് വയസുകാരി ആര്യശ്രീയും. ഡൗണ്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയുമാണ് ആര്യന്‍ ജനിച്ചത്. എങ്കിലും തന്റെ പരിമിതികളെ മറികടന്ന് മിടുക്കനായാണ് ആര്യന്‍ വളരുന്നത്. തന്റെ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും പോലെ സൈക്കിള്‍ ഓടിക്കാനും കൂട്ടുകാര്‍ക്കൊപ്പം കളിക്കാനും സ്‌കൂളില്‍ പോകാനുമൊക്കെ അവന് വലിയ ഇഷ്ടമാണ്.
അനീഷും കൃഷ്ണയും മക്കളും ആര്യന്റെ അമ്മ കൃഷ്ണ പെര്‍ത്തിലെ ഒരു ഖനന കമ്പനിയില്‍ സൈബര്‍ സുരക്ഷാ വിദഗ്ദ്ധയും പിതാവ് അനീഷ് ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. പെര്‍ത്തിലെ വീട്ടില്‍ സന്തോഷകരമായ ജീവിതം നയിക്കുമ്പോഴാണ് ആര്യന്റെ രോഗാവസ്ഥയുടെ പേരില്‍ കുടുംബത്തിന് ഓസ്‌ട്രേലിയയിലെ സ്ഥിര താമസാവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നത്.
ആര്യന്റെ ചികിത്സ രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ വലിയ ചെലവിനു കാരണമാകുമെന്ന വിചിത്രമായ വാദം ഉയര്‍ത്തിയാണ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കുടുംബത്തിന് പെര്‍മനന്റ് റസിഡന്‍സി നിഷേധിച്ചത്. ഇമിഗ്രേഷന്‍ മന്ത്രി ആന്‍ഡ്രൂ ഗില്‍സിന്റെ നിര്‍ണായക ഇടപെല്‍ ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് 15 നകം കുടുംബത്തിന് ഓസ്‌ട്രേലിയ വിടേണ്ടി വരുമെന്നാണു ഇപ്പോഴത്തെ റിപ്പോര്‍ട്ട്. പെര്‍ത്തിലെ വീടു വിട്ടുപോകാന്‍ മക്കള്‍ തയ്യാറായില്ലെന്നും സര്‍ക്കാരിന്റെ തീരുമാനം കുട്ടികളെ വൈകാരികമായി ബാധിച്ചെന്നും കൃഷ്ണയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
പെര്‍ത്തിലെ വീടുമായും സാഹചര്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്ന ആര്യനെ ഇന്ത്യയിലേക്കു പറിച്ചുനടുന്നത് മകന്റെ മാനസികാവസ്ഥയെ ബാധിക്കുമെന്നാണ് മാതാപിതാക്കളുടെ ആശങ്ക. 'ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നാല്‍, കുഞ്ഞിനത് ഒരു പുതിയ അന്തരീക്ഷമായിരിക്കും. ഇണങ്ങിച്ചേരാന്‍ ബുദ്ധിമുട്ടാകും. കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെങ്കിലും ശാരീരികമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. സാധാരണ കുട്ടികളെ പോലെ കളിക്കാനും ഇടപഴകാനും സാധിക്കുന്നുണ്ട്. പഠിക്കുന്നതില്‍ ചെറിയ കാലതാമസം മാത്രമാണുള്ളത്. സ്വന്തം കാര്യങ്ങളെല്ലാം ആര്യന്‍ സ്വയമാണു ചെയ്യുന്നത് - കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
ആര്യനെ ചികിത്സിക്കാന്‍ ഇതുവരെ യാതൊരു സേവനവും സ്വീകരിച്ചിട്ടില്ലെങ്കിലും, 10 വര്‍ഷ കാലയളവില്‍ 664,000 ഡോളറാണ് ആര്യനു വേണ്ടിയുള്ള മെഡിക്കല്‍, പഠന ചെലവായി സര്‍ക്കാര്‍ കണക്കാക്കുന്നതെന്ന് കൃഷ്ണ പറഞ്ഞു. തങ്ങള്‍ക്ക് സ്ഥിരതാമസാവകാശം നല്‍കിയാല്‍ അത് സമൂഹത്തിനും ഓസ്ട്രേലിയയിലെ നികുതിദായകര്‍ക്കും സാമ്പത്തിക ബാധ്യതയാണെന്നാണ് ഇമിഗ്രേഷന്‍ വകുപ്പിന്റെ വാദം.സ്റ്റുഡന്റ് വിസയിലാണ് കുടുംബം ഓസ്‌ട്രേലിയയിലെത്തിയത്. തുടര്‍ന്ന് പെര്‍മനന്റ് റസിഡന്‍സി അപേക്ഷ നിരസിച്ചതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ഇമിഗ്രേഷന്‍ മന്ത്രി ആന്‍ഡ്രൂ ഗില്‍സിനോട് വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം ദമ്പതികള്‍ കത്ത് നല്‍കിയിരുന്നു. ആര്യന്റെ വിഷയത്തില്‍ കുടുംബത്തിന് പിന്തുണയുമായി മലയാളികള്‍ അടക്കം നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. മാതാപിതാക്കളുടെ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം.
മക്കള്‍ക്ക് ഓസ്‌ട്രേലിയയില്‍ മികച്ച ജീവിതം സാധ്യമാക്കാന്‍ കുടുംബം change.org എന്ന വെബ്‌സൈറ്റിലൂടെ ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. മകനു വേണ്ടിയുള്ള മാതാപിതാക്കളുടെ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. ചുവടെയുള്ള വെബ്‌സൈറ്റ് ലിങ്ക് സന്ദര്‍ശിച്ച് ഇമിഗ്രേഷന്‍ മന്ത്രിക്കു നല്‍കാനുള്ള നിവേദനത്തില്‍ ഒപ്പിടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.