ഓസ്ട്രേലിയയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളിയെ ജയിലിൽ അടച്ചു. തട്ടിപ്പ് കേസിൽ മലയാളി ജോസഫ് ബിജു കാവിൽപുരയിടത്തിൽ എന്നയാളെ ആണ് ഓസ്ട്രേലിയൻ കോടതി ജയിലിൽ അടച്ചത്. രണ്ട് വർഷവും എട്ട് മാസവും 13 ദിവസം തടവും ഒരു വർഷവും അഞ്ച് മാസവും 26 ദിവസവും പരോൾ ഇല്ലാത്ത ജയിൽ ശിക്ഷയും ആണ് കോടതി വിധിച്ചത്. ഇദ്ദേഹം ഓസ്ട്രേലിയ അഡിലേയ്ഡിൽ കെട്ടിട നിർമ്മാന കരാർ ജോലികൾ ചെയ്ത് വരുന്ന ആളായിരുന്നു. ജോസഫ് ബിജു ചതിയിലൂടെ 18 പേരുമായി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നാണിപ്പോൾ കോടതി കണ്ടെത്തിയത്.
സത്യസന്ധമല്ലാത്ത ഇടപാടുകൾ നടത്തി എന്നും പറയുന്നു. നിശ്ചിത വിലയ്ക്ക് മലയാളികൾ അടക്കം ഉള്ളവർക്ക് വീടുകൾ നല്കാം എന്ന് പ്രലോഭിപ്പിച്ച് പിന്നീട് രേഖകളിൽ സാമ്പത്തിക ലാഭത്തിനായി കൃത്രിമം നടത്തുകയായിരുന്നു. 5ലക്ഷം ഡോളർ വരെയുള്ള തട്ടിപ്പുകൾ പ്രതി നടത്തിയതായി കോടതിയിൽ കേസുകൾ ഉണ്ടായിരുന്നു.എന്നാൽ ജയിൽ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും അല്ലെങ്കിൽ വീട്ടുതടങ്കലിൽ കഴിയാൻ അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു, തട്ടിപ്പ് നടത്തിയ പണം തിരികെ അടയ്ക്കാൻ തയ്യാറാണ് എന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
പ്രതിവർഷം 25,000 ഡോളർ, 12 വർഷത്തിൽ, 300,000 ഡോളറിൽ കൂടാത്ത നഷ്ടപരിഹാരം നൽകാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദം കോടതി തള്ളി. ജയിലിൽ തന്നെ കിടക്കണം എന്നും ശിക്ഷ ഒഴിവാക്കാൻ മതിയായ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരിക്കലും ചെയ്യാത്ത ജോലികൾ ബിജു തന്റെ ഇടപാടുകാരിൽ നിന്നും വ്യാജമായ ഇന്വോയ്സുകൾ നല്കി പണം സ്വീകരിച്ചു.തുടർന്ന് ബാങ്കുകളിൽ നിന്നും പണം സ്വീകരിക്കുകയും ചെയ്തു. ഇടപാടുകാരുടെ വീടുകൾക്ക് വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്‌തതായി കോടതി പറഞ്ഞു.
സത്യസന്ധമല്ലാത്ത സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ തീർത്തും ഹീനമാണ്, നിങ്ങളുടെ കുറ്റകൃത്യത്തിന്റെ ഇരകൾ നിങ്ങളുടെ മാതൃ രാജ്യക്കാരോ നിങ്ങളുടെ സ്വന്തം കമ്യൂണിറ്റിയിൽ ഉള്ളവരോ ആണെന്നും ബിജുവിനോട് കോടതി ചൂണ്ടി കാട്ടി. നിങ്ങളെ വിശ്വസിച്ച സ്വന്തം നാട്ടുകാരായ ആളുകളെയാണ് വീട് പണിയുടെ പേരിൽ നിങ്ങൾ ചതിച്ചത് എന്നും ബിജുവിനോട് കോടതി പറഞ്ഞു. പ്രതിക്ക് ഇടപാടുകാരെ പറ്റിക്കണം എന്ന ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ ജില്ലാ കോടതി പറഞ്ഞു.
പ്രതി തന്റെ തെറ്റുകൾ അംഗീകരിക്കുന്നതിനുപകരം, കമ്പനിയുടെപണവും ലാഭവും വർദ്ധിപ്പിക്കാൻ സത്യസന്ധമല്ലാത്ത കുറ്റകൃത്യത്തിലേക്ക് തിരിയുകയാണെന്ന് ജഡ്ജി പറഞ്ഞു.സത്യസന്ധമല്ലാത്ത പെരുമാറ്റം ആണ് ബിജു നടത്തിയത് എന്നും ജഡ്ജി സ്ലാട്ടറി പറഞ്ഞു. പ്രതിയായ ജോസഫ് ബിജു കാവിൽപുരയിടത്തിൽ തന്റെ കമ്പനിയായ ഫെൻബ്രീസ് ഹോംസ് വഴി നിർമ്മിച്ച ചില വീടുകൾക്ക് വ്യാജ ഇൻവോയ്‌സുകളും ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും ഉണ്ടാക്കി. പിടിക്കപ്പെട്ടതോടെ 18 കേസുകളിൽ തട്ടിപ്പ് നടത്തിയതായി ഇയാൾ പോലീസിൽ സമ്മതിച്ചു . പ്രതി കുറ്റം സമ്മതിച്ചതായി ഓസ്ട്രേലിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.