തിരുവനന്തപുരം: പാവങ്ങളുടെ പടത്തലവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന എകെ ഗോപാലന്റെ നാല്‍പ്പത്തിയാറാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ ഓര്‍ത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. ജീവിതം മുഴുവന്‍ പാവങ്ങള്‍ക്കും കര്‍ഷകതൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതിയ മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ വേര്പാടിന് 46ാം വര്‍ഷമായെന്ന് സുധീരന് ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസിന് 364 എംപിമാര്‍ ഉണ്ടായിരുന്ന ആദ്യ ലോക്സഭയില്‍ 16 പേരുടെ അംഗബലവുമായി ജയിച്ചുവന്ന എകെജിയെ പ്രതിപക്ഷ നേതൃപദവിയുടെ പരിഗണന നല്കി ആദരിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നടപടി ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമാണ്. പ്രതിപക്ഷ ശബ്ദത്തിന് അര്‍ഹമായ പരിഗണന നല്കിയ ജവഹര്‍ലാല്‍ നെഹ്റുവും അതിനോട് ക്രിയാത്മകമായി പ്രതികരിച്ച എകെജി.യും തങ്ങളുടെ സാന്നിധ്യംകൊണ്ട് ധന്യമാക്കിയ പാര്‍ലമെന്റിന്റെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണ്.
ജനാധിപത്യ അവകാശങ്ങള്‍ പിച്ചിച്ചീന്തപ്പെടുന്ന ഇന്നത്തെ പാര്‍ലമെന്റിന്റെ ദുരവസ്ഥ രാജ്യത്തിനുതന്നെ അപമാനകരമാണ്. രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരള നിയമസഭയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമല്ലെന്നും വിഎം സുധീരന് പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും പാര്‍ലമെന്റും നിയമസഭയും നേരാവണ്ണം പ്രവര്‍ത്തിക്കാനും പാര്‍ലമെന്ററി വേദിയെ ജനങ്ങള്‍ക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എകെജിയുടെ സ്മരണ ദേശീയസംസ്ഥാന ഭരണാധികാരികള്‍ക്ക് പ്രേരകമാകട്ടെയെന്നും സുധീരന് പറഞ്ഞു.
കെഎസ്യു പ്രസിഡന്റായിരിക്കെ എംഎല്‍എ ഹോസ്റ്റലില്‍വച്ച് എകെജി.യെ നേരിട്ടുകണ്ടതും അന്നത്തെ ഹൃദ്യമായ ആശയവിനിമയവും മറക്കാനാവാത്ത അനുഭവമായി ഇന്നും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. പ്രിയപ്പെട്ട എകെജിയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് സുധീരന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.