തൊടുപുഴ: 79കാരന്റെ സമാനതകളില്ലാത്ത കൊടും ക്രൂരത നാടിനെ നടുക്കിയ ചീനിക്കുഴി കൂട്ടക്കൊലക്ക് ഞായറാഴ്ച ഒരു വയസ്സ്. സ്വത്ത് തര്‍ക്കത്തിന്റെ പേരിലെ വൈരാഗ്യത്തെ തുടര്‍ന്ന്, ഉറങ്ങിക്കിടന്ന മകനും മരുമകളും കൊച്ചുമക്കളുമടങ്ങുന്ന നാലംഗ കുടുംബത്തെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദാണ് (79) മകന് മുഹമ്മദ് ഫൈസല്‍ (ഷിബു- 45), ഭാര്യ ഷീബ (40), പെണ്മക്കളായ മെഹ്റിന് (16), അസ്ന (13) എന്നിവരെ ജനല്‍ വഴി കിടപ്പുമുറിക്കുള്ളിലേക്ക് പെട്രോള്‍ നിറച്ച കുപ്പികള്‍ കത്തിച്ചെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയത്. തൊടുപുഴ ഉടുമ്പന്നൂര്‍ ചീനിക്കുഴിയില്‍ 2022 മാര്‍ച്ച് 19 ശനിയാഴ്ച പുലര്‍ച്ച 12.30 ഓടെയാണ് സംഭവം. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൃത്യം ആസൂത്രണം ചെയ്തത്.
അര്‍ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. തുടര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയശേഷം രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേര്‍ന്ന ശുചിമുറിയില്‍ കയറി തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല.
പ്രതികാര ദാഹിയായി നിന്ന ഹമീദിനെ ഓടിയെത്തിയ അയല്‍വാസി രാഹുല്‍ തള്ളി വീഴ്ത്തിയെങ്കിലും അയാള്‍ പുറത്തിറങ്ങി വീണ്ടും ജനലിലൂടെ പെട്രോള്‍ കുപ്പികള്‍ എറിഞ്ഞു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണര്‍ന്ന് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടക്കാനായില്ല. വിദ്യാര്‍ഥികളായ മെഹറിന്റെയും അസ്നയുടെയും കത്തിക്കരിഞ്ഞ പുസ്തകങ്ങളും കൊലുസും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ദുരന്തസ്ഥലത്തെ കരള്‍ നുറുക്കുന്ന കാഴ്ചയായിരുന്നു.
ഹമീദിനെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തു. നിര്‍ണായക സാക്ഷിമൊഴികള്‍ക്കും സാഹചര്യത്തെളിവുകള്‍ക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുക കൂടി ചെയ്തതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. ചീനിക്കുഴിയില്‍ മെഹ്റിന് സ്റ്റോഴ്സെന്ന പേരില്‍ പലചരക്ക് കട നടത്തുകയായിരുന്നു മുഹമ്മദ് ഫൈസല്‍.
ഇദ്ദേഹവും കുടുംബവും ഹമീദിനൊപ്പം കൊലപാതകം നടന്ന വീട്ടിലായിരുന്നു താമസം. മഞ്ചിക്കല്ലില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇരുനില വീട്ടിലേക്ക് മാറാന്‍ കുടുംബം ഒരുക്കം നടത്തുന്നതിനിടെയാണ് ദുരന്തമെത്തിയത് സംഭവം നടന്ന ചീനിക്കുഴിലെ വീട് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ജാമ്യം നിഷേധിക്കപ്പെട്ട പ്രതി ഹമീദ് മുട്ടത്തെ ജില്ല ജയിലില്‍ വിചാരണ കാത്ത് കഴിയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.