ന്യൂഡൽഹി: രാഹുൽ ഗന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ നടത്താനിരുന്ന സത്യഗ്രഹത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു.
മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വധേര, കെസി വേണുഗോപാൽ, ജയറാം രമേഷ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളാണ് നിയന്ത്രണങ്ങൾ അവഗണിച്ച് രാജ്ഘട്ടിൽ ജനകീയ പ്രതിഷേധത്തിനായി എത്തിയിരിക്കുന്നത്.
ക്രമസമാധന പ്രശ്നം ഉന്നയിച്ചാണ് സത്യഗ്രഹം 10ന് തുടങ്ങാനിരിക്കെ അനുമതി നിഷേധിച്ചത്. രാജ്ഘട്ടിനു ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചു പേരിൽ കൂടുതൽ ഒത്തുചേരാൻ അനുമതിയില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ പൊലീസ് അറിയിച്ചു. ട്രാഫിക് മാനേജ്‌മെന്റ് അനുമതി നിഷേധിക്കാനുള്ള കാരണമായി പോലീസ് ചൂണ്ടിക്കാട്ടി, പ്രദേശത്ത് CRPC യുടെ 144 വകുപ്പ് ചുമത്തി.
സത്യഗ്രഹത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും അണികൾ എത്തിച്ചേരുകയും ചെയ്തിരുന്നു. മുതിർന്ന നേതാക്കൾ എത്താനിരിക്കെയാണ് അനുമതി നിഷേധിച്ചത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് രാജ്ഘട്ടിൽ സത്യഗ്രഹമിരിക്കാൻ തീരുമാനിച്ചത്. പ്രിയങ്കാ വാദ്ര ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
2019ലെ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലോക്‌സഭാ എംപിയായി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ നടത്തിയ "എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപ്പേര്" എന്നതിന്റെ പേരിലാണ് അദ്ദേഹത്തിന് രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്.
രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലാ ആസ്ഥാനങ്ങളിലെയും ഗാന്ധി പ്രതിമകൾക്ക് മുന്നിൽ ഞായറാഴ്ച കോൺഗ്രസ് രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു ദിവസം നീണ്ടുനിൽക്കുന്ന സത്യാഗ്രഹം സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലെ സത്യഗ്രഹം ഗാന്ധി പ്രതിമയ്ക്ക് മുമ്പിലോ, പ്രത്യേകം തയ്യാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിനു മുന്നിലോ ആയിരിക്കണമെന്നാണ് എഐസിസി നിർദ്ദേശം. രാവിലെ 10ന് ആരംഭിക്കുന്ന സത്യാഗ്രഹം വൈകിട്ട് അഞ്ചിന് സമാപിക്കും.
കേരളത്തിൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പാർക്കിലാണ് സത്യഗ്രഹം. കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ സത്യഗ്രഹത്തിൽ പങ്കെടുക്കും. അതേസമയം, യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ പാർലമെന്റിലേക്ക് പ്രകടനം നടത്തും. കേരളത്തിൽ നിന്നടക്കമുള്ള നേതാക്കളോട് ഉടൻ ഡൽഹിയിലെത്താൻ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. നാളെ പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾക്കൊപ്പം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.