സ്ഫടികം തിയറ്ററിലെത്തി കേരളക്കരയെ ഇളക്കി മറിച്ചതിൻ്റെ 28 ാം വർഷത്തിൽ ചിത്രം പുതിയ ഫോർമാറ്റിൽ പ്രേക്ഷകർക്കു മുന്നിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ആടുതോമ ആടിത്തിമിർത്ത സ്ഫടികം എത്തുകയാണ്.ഇത് വെറും വരവല്ല. ഒരൊന്നൊന്നര വരവാണ് ചിത്രത്തിനായുള്ള ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു.
സ്ഫടികത്തിലെ ചാക്കോ മാഷിനെ 'കടുവ' എന്നുറക്കെ വിളിച്ച് അധിഷേപിക്കുന്ന മൈനയെ ആരാധകർക്ക് മറക്കാനാവില്ല. ശരിക്കും മൈനയുടെ ശബ്ദമെന്നവണ്ണം കടുവ വിളി സംവിധായകനെയും പ്രേക്ഷകരെയും രസിപ്പിച്ചു. ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച ചാക്കോ മാഷിൻ്റെ ഇരട്ടപ്പേരായിരുന്നു കടുവ എന്നത്. ചിത്രത്തിൽ ചാക്കോ മോഷിൻ്റെ മകൻ ആട് തോമയും മറ്റുള്ളവരും ഒളിഞ്ഞും മറഞ്ഞും കടുവയെന്നു വിളിക്കുമ്പോൾ അത് ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാണിച്ചത് വീട്ടിൾ കൂട്ടിലിട്ടു വളർത്തുന്ന മൈനയാണ്. ശരിക്കും മൈന ശബ്‌ദം ഒറിജിനലോ ?
സ്ഫടികത്തിലെ മൈനയ്ക്കു ശബ്ദം കൊടുത്തത് നടനും സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമൊക്കെയായിയരുന്ന ആലപ്പി അഷറഫായിരുന്നു. മൈനയ്ക്കു ശബ്ദം കൊടുത്തത് വളരെ ആകസ്മികമായിരുന്നു എന്നും മുമ്പ് ആലപ്പി അഷറഫ് തുറന്നു പറഞ്ഞിട്ടുണ്ട്. മിമിക്രി പശ്ചാത്തലത്തിലാണ് മലയാള സിനിമയിലേക്ക് ആലപ്പി അഷറഫ് രംഗപ്രവേശം ചെയ്യുന്നത്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ വിവിധ മേഖലകളിൽ തൻ്റെ മേൽവിലാസം കുറിച്ചിട്ടു. ആലപ്പുഴയിലെ കോളജ് പഠനകാലത്ത് സംവിധായകനായ ഫാസിൽ, ജിജോ, നടൻ നെടുമുടിവേണു തുടങ്ങിയവർ സഹപാഠികളായിരുന്നു. അന്നു പക്ഷികളെയും മൃഗങ്ങളെയും അനുകരിച്ചാണ് മിമിക്രിയിൽ ആലപ്പി അഷറഫിൻ്റെ തുടക്കം.
സ്ഫടികം റിലീസിംഗ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോഴും മോഹൻലാൽ ഒഴികെ ബാക്കിയുള്ള അഭിനേതാക്കളുടെ ഡബ്ബിംഗ് കഴിഞ്ഞിരുന്നു. മോഹൻലാൽ ആ സമയം വിദേശത്തായിരുന്നു. റി റിക്കാർഡിംഗിൻ്റെ അവശ്യത്തിലേക്കായി അന്ന് മോഹൻലാലിൻ്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്യുന്നതിനാണ് ആലപ്പി അഷറഫ് സ്റ്റുഡിയോയിലെത്തുന്നത്. അവിടെ സംവിധായകൻ ഭദ്രനുണ്ടായിരുന്നു. മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മൈനയുമായുള്ള രംഗം വരുന്നത്. അപ്പോൾ ഒരു രസത്തിന് മൈന 'കടുവ' എന്നു വിളിക്കുന്ന ഭാഗത്ത് മൈനയുടെ ശബ്ദത്തിൽ ഞാൻ ഡബ്ബ് ചെയ്തു. അത് കേട്ട സംവിധായകൻ ഭദ്രൻ ആശ്ചര്യത്തോടെ മൈനയുടെ ശബ്ദം ഒന്നുകൂടി ചെയ്യാൻ ആവശ്യപ്പെട്ടു. അഷറഫ് മൈനക്ക് വേണ്ടി നേരത്തെയുണ്ടാക്കിയ ശബ്ദം ആവർത്തിച്ചപ്പോൾ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സ്ഫടികത്തിൾ താൻ മിമിക്രി ചെയ്ത ശബ്ദത്തിൽ മൈനയുടെ 'കടുവ കടുവ' സംഭാഷണം വന്നതെന്ന് ആലപ്പി അഷറഫ് പറയുന്നു.
തമിഴ് പതിപ്പിൻ്റെ ഡബ്ബ് ചെയ്യുന്ന സമയത്ത് തമിഴ്നാട്ടിൽ നിന്നും അഷറഫിനെ തേടി വിളി വന്നു. മൈനയുടെ ശബ്ദത്തിനു ഡബ്ബ് ചെയ്യുന്നതിനു വേണ്ടി തന്നെയായിരുന്നു അതും. കിളിയുടെ ശബ്ദം ചെയ്യാൻ അവിടെ ആളില്ലെന്നതായിരുന്നു അവരുടെ പ്രശ്നം. എങ്കിൽ മലയാളത്തിലുള്ള ശബ്ദം തന്നെ ഉപയോഗിച്ചു കൂടെ എന്നു അഷറഫ് ചോദിച്ചു. തമിഴിൽ മൈനയുടെ ശബ്ദത്തിൽ കടുവ എന്നല്ല 'കരടി' എന്നാണ് വേണ്ടത്. സഹായിക്കണമെന്നായി അവർ. അതിനു വേണ്ടി കൊച്ചിയിൽ നിന്നും വിമാനത്തിൽ ചെന്നൈയിലെത്തി മൈനയ്ക്കു വേണ്ടി 'കരടി കരടി' എന്നു ഡബ്ബ് ചെയ്തു അന്നു തന്നെ വൈകുന്നേരം തിരികെ കൊച്ചിയിലെത്തി. അതിനു വേണ്ടി പ്രതിഫലം ഒന്നും വാങ്ങിയില്ലെന്നും അഷറഫ് തുറന്നു പറയുന്നു. പിന്നീട് സ്ഫടികം സിനിമയുടെ കേരളത്തിലെ 100 ദിനഘോഷത്തിന് ആലപ്പി അഷറഫിനു ഫലകം നൽകി ആദരിക്കാനും അണിയറ പ്രവർത്തകർ മറന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.