തിരു.: കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന വൈക്കം ഐതിഹാസിക സമരത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളോടെ 2023 മാര്‍ച്ച് 30 മുതല്‍ ആഘോഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ മാര്‍ച്ച് 30ന് വൈക്കത്ത് ഉദ്ഘാടനം നിര്‍വഹിക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷം കേരളത്തില്‍ ഖാര്‍ഗെയുടെ ആദ്യത്തെ പരിപാടിയാണിത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി സമ്മേളനങ്ങള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, വൈക്കം സത്യാഗ്രഹ ചരിത്ര കോണ്‍ഗ്രസ്, വൈക്കം സത്യഗ്രഹ വീരന്മാരുടെ അനുസ്മരണ സമ്മേളനങ്ങള്‍ തുടങ്ങിയവ നടക്കും. ഒരു വര്‍ഷം നീളുന്ന പരിപാടിയുടെ സമാപന സമ്മേളനം രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും.
ആധുനിക കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റമാണ് വൈക്കം സത്യാഗ്രഹം. ജനാധിപത്യ കേരളത്തിന്റെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വൈക്കം സത്യാഗ്രഹ സമര പരമ്പരയുടെ തുടക്കം 1924 മാര്‍ച്ച് 30നാണ്. സാമൂഹിക വിഷയങ്ങളില്‍ ഇടപെടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ടി.കെ. മാധവനാണ് കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തോച്ഛാടന പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടിയത്. തുടര്‍ന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി കാര്യപരിപാടി തയ്യാറാക്കുകയും പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ അയിത്തോച്ഛാടനത്തിനായി പ്രവര്‍ത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ടി.കെ. മാധവന്, കെ.പി. കേശവമേനോന്, കെ. കേളപ്പന് തുടങ്ങിയവര്‍ക്കായിരുന്നു സമര നേതൃത്വം. ശ്രീനാരായണ ഗുരുദേവന്റെ ആശിര്‍വാദം സത്യാഗ്രഹത്തിനുണ്ടായിരുന്നു. ഇരുപത് മാസത്തോളം നീണ്ട സമരം 1925 നവംബറിലാണ് അവസാനിച്ചത്. കേരളത്തിലേക്കുള്ള ഗാന്ധിജിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം 1925ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാനായിരുന്നു. ഇ.വി. രാമസ്വാമി നായ്ക്കര്‍, ചക്രവര്‍ത്തി രാജഗോപാലാചാരി തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കാനെത്തി.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് ചെയര്‍മാനും, രാഷ്ട്രീയകാര്യ സമിതിയംഗം എം. ലിജു ജനറല്‍ കണ്‍വീനറുമായ സമിതിയാണ് കെപിസിസിയുടെ ആഘോഷ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.