കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടന്നെന്ന സംശയത്തിൽ കളക്ടറേറ്റുകളിൽ വിജിലൻസ് പരിശോധന. കോട്ടയം കളക്ട്രേറ്റിൽ നടന്ന പരിശോധനയിൽ സംശയമുള്ള ഇരുപതോളം ഫയലുകളിൽ അന്വേഷണം നടത്തുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാജരേകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായാണ് വിജിലൻസിന് പരാതി ലഭിച്ചിരിക്കുന്നത്.ഏജന്റുമാർ മുഖേനെയാണ് വ്യാജരേഖകൾ ഹാജരാക്കി പണം തട്ടുന്നത്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സിഎംആർഡിഎഫ് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടന്നത്.
ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി കളക്ടറേറ്റുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സംസ്ഥാന വ്യാപകമായി ഓരോ കളക്ടറേറ്റുകളിലും ലഭിക്കാറുള്ളത്. ഈ അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയക്കും. തുടർന്ന് അക്കൗണ്ടിലേക്ക് പണം വരും. കാലങ്ങളായി തുടരുന്ന ഈ രീതിയിലാണ് അഴിമതി കണ്ടെത്തിയത്.
സിഎംആർഡിഎഫ് കൈകാര്യം ചെയ്യുന്ന കളക്ടറേറ്റിലെ ഉദ്യേഗസ്ഥർ, ഏജന്റുമാരുമായി ചേർന്ന് പണം വാങ്ങി വ്യാജവരുമാന സർട്ടിഫിക്കറ്റുകളടക്കം നൽകി പണം തട്ടുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. അനർഹരായ ആളുകളുടെ പേരിൽ അപേക്ഷ സമർപ്പിക്കുന്നതാണ് തട്ടിപ്പ് രീതി. വ്യാജരേഖകളും ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ട് രേഖകളും ഏജന്റുകളുടേതാകും. പണം ലഭിച്ച ശേഷം ഒരു വിഹിതം തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും അപേക്ഷ സമർപ്പിച്ച വ്യക്തിക്കും നൽകും. ഈ രീതിയിലാണ് കാലങ്ങളായി തട്ടിപ്പ് നടക്കുന്നതെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.