കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രമേഷ് പിഷാരടി. സുബി സുരേഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുകയും നമ്മളെ വിട്ട് പോവുകയുമാണ് ഉണ്ടായതെന്നും രമേശ് പിഷാരടി പറഞ്ഞു. വിയോഗ വാര്‍ത്തയറിഞ്ഞ് ആലുവ രാജഗിരി ആശുപത്രിയിലെത്തിയപ്പോഴാണ് രമേശ് പിഷാരടിയുടെ പ്രതികരണം.'സുബിക്ക് പെട്ടെന്ന് വയ്യായ്ക വരികയും രോഗം മൂര്‍ച്ഛിക്കുകയുമായിരുന്നു. ഞങ്ങള്‍ അഞ്ച് ദിവസം മുമ്പ് വരികയും ഐസിയുവില്‍ കയറി കണ്ട് സുബിയോട് സംസാരിക്കുകയും ചെയ്തിരുന്നു.
കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കരള്‍മാറ്റ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയായിരുന്നു. അതിനിടെ ഹൃദയത്തിനും അനാരോഗ്യം അനുഭവപ്പെട്ടു. അതിന്റെ ചികിത്സയും ആരംഭിച്ചു. കരളില്‍ അണുബാധ ഉണ്ടായിരുന്നു. എല്ലാതരത്തിലും നോക്കിയിരുന്നു. പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുകയും നമ്മളെ വിട്ട് പോവുകയുമാണ് ഉണ്ടായത്. 20 വര്‍ഷത്തില്‍ കുറയാത്ത ബന്ധമുള്ള കലാകാരിയാണ്.' രമേഷ് പിഷാരടി പറഞ്ഞു.
സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിരിക്കുകയാണ് സിനിമാ മേഖലയും ആരാധകരും. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു താരത്തിന്റെ വിയോഗം. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ടെലിവിഷന്‍ മേഖലയിലേക്ക് കടന്നുവരുന്നത്. ടിനി ടോമിനും മറ്റൊരു സുഹൃത്തിനുമൊപ്പമായിരുന്നു ചികിത്സയിലിരിക്കെ സുബി സുരേഷിനെ കാണാന്‍ രമേഷ് പിഷാരടി പോയത്.തനിക്ക് രക്തബന്ധം പോലെയാണ് സുബി സുരേഷെന്ന് നടന് ടിനി ടോം പ്രതികരിച്ചു.
നാടക രംഗത്ത് പെണ്‍കുട്ടികള്‍ ഇല്ലാത്ത സമയത്തായിരുന്നു സുബിയുടെ കടന്നുവരവ്. പിന്നീട് സ്വന്തം കഴിവ് കൊണ്ട് പടിപടിയായി ഉയര്‍ന്നുവന്ന താരമാണ് സുബിയെന്നും ടിനി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഒരാഴ്ച്ചമുമ്പാണ് സുബിയുടെ രോഗവിവരം അറിയുന്നത്. സ്റ്റേജ് പരിപാടിക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും കരള്‍ രോഗം ബാധിച്ച് ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയിരുന്നുവെന്നും ടിനി ടോം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.