ഷില്ലോംഗ്: മേഘാലയയിൽ അമിത വേഗത്തിലെത്തിയ സിമന്‍റ് ട്രക്ക്, കാറിലിടിച്ച് വൈദികനും മൂന്നു കന്യാസ്ത്രീകളും ഉൾപ്പെടെ ആറു പേർ മരിച്ചു. കാർ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ഷില്ലോംഗിൽനിന്നു സിമന്റുമായി ഗുവാഹത്തിയിലേക്കു പോയ ട്രക്ക് എതിർ ദിശയിൽ നിന്നു വരികയായിരിന്ന കാറില്‍ ഇടിക്കുകയായിരിന്നു. റി ബോയി ജില്ലയിലെ സുമേറിലായിരുന്നു അപകടം. ബരാമയിലെ സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പലും വികാരിയുമായ ഫാ. മാത്യു ദാസ്, സന്യാസിനികളായ സിസ്റ്റര്‍ മിലാഗ്രിൻ ഡാന്റസ്, സിസ്റ്റര്‍ പ്രൊമില ടിർക്കി, സിസ്റ്റര്‍ റോസി നോങ്ഗ്രം, മൈരാൻ എന്നിവരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരണപ്പെട്ടത്.
ആസാമിലെ ബൊന്‍ഗായിഗാവ് രൂപതയുടെ കീഴിലുള്ള സ്കൂളിലും അനുബന്ധ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഇവർ ഷില്ലോംഗിലേക്കു പോകവേ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരുന്നു അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഷില്ലോംഗ് സിവിൽ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
1970 ഫെബ്രുവരി 10-ന് ജനിച്ച ഫാ. ദാസ് 2005 നവംബർ 20-നാണ് വൈദികനായി അഭിഷിക്തനായത്. 1985-ൽ തേസ്പൂർ രൂപതയുടെ കീഴിൽ ഒരു മിഷനായിട്ടാണ് അദ്ദേഹം സേവനം ചെയ്തുക്കൊണ്ടിരിന്ന ബരാമ ഇടവക ആരംഭിച്ചത്. ഫാത്തിമ സന്യാസിനികള്‍ ഇടവകയിൽ പെൺകുട്ടികളുടെ ഹോസ്റ്റലും ഒരു തൊഴിൽ പരിശീലന കേന്ദ്രവും ഒരു ഡിസ്പെൻസറിയുമായി സേവനം ചെയ്തു വരികയായിരിന്നു. ദാരുണമായ സംഭവത്തിൽ ബൊന്‍ഗായിഗാവ് ബിഷപ്പ് തോമസ് പുല്ലോപ്പിള്ളിൽ അതീവ ദുഃഖം രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.