കൊവിഡ് വ്യാപനത്തെ തുടർന്നുള്ള 23 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പൂർണ്ണതോതിൽ ക്ലാസ് തുടങ്ങും. 47 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലേക്കെത്തുന്നത്.
യൂണിഫോമും ഹാജറും നിർബന്ധമല്ല. സിബിഎസ്ഇ സ്കൂളുകളും തുറന്ന് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. സ്കൂളുകളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഓൺലൈൻ പഠനം തുടരും.
ഒന്ന് മുതൽ 9ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാർച്ച് വരെ ക്ലാസുകളുണ്ടാകും. ഏപ്രിലിലായിരിക്കും വാർഷിക പരീക്ഷ. 10,12 ക്ലാസുകൾ ഈ മാസം അവസാനത്തോടെ തീർക്കും. പിന്നീട് റിവിഷനുള്ള സമയം നൽകി മോഡൽ പരീക്ഷ നടത്തും. സ്‌കൂള്‍ തുറക്കുമ്പോള്‍ ഉയരുന്ന ആശങ്ക; കൊവിഡ് പശ്ചാത്തലത്തില്‍
മാതാപിതാക്കള്‍ അറിയേണ്ടത്.
കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകളെത്തി, വാക്‌സിനെത്തി, അതിശക്തമായ രണ്ടാം തരംഗവും അതില്‍ നിന്ന് അല്‍പം ആശ്വസം പകരുന്ന മൂന്നാം തരംഗവുമെത്തി.
എന്നാലിപ്പോഴും കുട്ടികളെയോ പ്രായമായവരെയോ ഗര്‍ഭിണികളെയോ ഒക്കെ കൊവിഡ് ബാധിക്കുന്നതുമായി ബന്ധപ്പെട്ട് നമുക്കുള്ള ആശങ്ക ചെറുതല്ല. കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കൂടിയാകുമ്പോള്‍ ആ ആശങ്ക ഏറെ ആഴത്തിലുള്ളതാകുന്നു.
കുട്ടികളിൽ കോവിഡ് ലക്ഷണങ്ങള്‍
- മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി ശക്തി കുറഞ്ഞ രീതിയിലാണ് കുട്ടികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണപ്പെടുക
- പനി, ചുമ, നെഞ്ചുവേദന, രുചിയും ഗന്ധവും നഷ്ടമാകുന്ന അവസ്ഥ,
- ചര്‍മ്മത്തില്‍ നിറവ്യത്യാസം, തൊണ്ടവേദന, പേശീവേദന, തളര്‍ച്ച, തലവേദന, മൂക്കടപ്പ് എന്നിവയെല്ലാം കുട്ടികളില്‍ കൊവിഡ് ലക്ഷണമായി വരാം.
- വൈറസ് പിടിപെട്ട് ആറ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു.
- മാസം തികയും മുമ്പ് പ്രസവിച്ച, രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍, അമിതവണ്ണമുള്ള കുട്ടികള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ള കുട്ടികള്‍ എന്നിവരിലാണ് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ളത്.
- ആസ്ത്മയുള്ള കുട്ടികളെയും കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ആസ്ത്മയുള്ള കുട്ടികളില്‍ മറ്റുളളവരെ അപേക്ഷിച്ച് കൊവിഡ് ലക്ഷണങ്ങളും അനുബന്ധ പ്രശ്‌നങ്ങളും രൂക്ഷമാകാം.
- കൊവിഡ് ബാധിച്ചുവെന്ന് അറിഞ്ഞാലും ഇല്ലെങ്കിലും ഇതുമൂലം എപ്പോഴാണ് കുട്ടികള്‍ക്ക് അടിയന്തരമായ വൈദ്യസഹായം എത്തിക്കേണ്ടത് എന്നുകൂടി അറിയാം.
- കുട്ടിക്ക് ശ്വാസതടസം നേരിടുക, വെള്ളമിറക്കാനോ മറ്റോ കഴിയാതിരിക്കുക, ബോധരഹിതരാവുക, ഓര്‍മ്മയില്ലാത്തത് പോലുള്ള അവസ്ഥ, ചുണ്ടില്‍ നീലനിറം കയറുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കണം.
കുട്ടികള്‍ക്കും തീര്‍ച്ചയായും കൊവിഡ് പിടിപെടാം. എന്നാല്‍ മറ്റ് പ്രായക്കാരെ അപേക്ഷിച്ച് കുട്ടികളിലും കൗമാരക്കാരിലും കൊവിഡ് ബാധ കുറവാണെന്നതാണ് വസ്തുത. ഇത് ലോകാരോഗ്യ സംഘടനയും അടിവരയിട്ട് പറഞ്ഞിട്ടുള്ള കാര്യമാണ്. എന്ന് മാത്രമല്ല, കുട്ടികളില്‍ കൊവിഡ് തീവ്രമാകാനുള്ള സാധ്യതയും ലക്ഷണങ്ങള്‍ പ്രകടമാകുന്നതുമെല്ലാം കുറവാണ്. കുട്ടികളിലെ കൊവിഡ് മരണനിരക്കും താരതമ്യേന കുറവ് തന്നെ. രോഗം തിരിച്ചറിയപ്പെടാതെ പോകുന്നതിനും രോഗം മറ്റുള്ളവരിലേക്ക് എത്തുന്നതിനുമെല്ലാം ഇത് കാരണമാകാം.
കൊവിഡ് ബാധിച്ച കുട്ടികളില്‍ വലിയൊരു വിഭാഗം പേരിലും ലക്ഷണങ്ങള്‍ കാണാറില്ല. ലക്ഷണങ്ങള്‍ പ്രകടമായാലും അത് ഗുരുതരവും ആകാറില്ല. വളരെ ചെറിയൊരു ശതമാനം മാത്രമേ കൊവിഡ് പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടാറുമുള്ളൂ. ഈ ലക്ഷണങ്ങളെല്ലാം തന്നെ വൈറല്‍ അണുബാധയടക്കം പല അസുഖങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഇവയേതെങ്കിലും കണ്ടാല്‍ നിലവിലെ സാഹചര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.