ലഖ്നൗ: രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ലഖ്നൗവിലുള്ള അഭിഭാഷകനായ അശോക് പാണ്ഡെ, രജനീഷ് കുമാർ സിംഗ് എന്നിവർ ചേർന്ന് സമർപ്പിച്ച റിട്ട് ഹർജിയാണ് ജസ്റ്റിസ് ശേഖർ ബി. സറാഫ്, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്. രാഹുല്‍ ഗാന്ധി ഇന്ത്യൻ പൗരനല്ലെന്നും അതിനാല്‍ റായ്ബറേലിയില്‍ നിന്നുള്ള എം.പി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആരോപിച്ച് ക്വോ വാറന്റോ റിട്ട് പുറപ്പെടുവിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്.2015-ലും 2019-ലും ഇതേ ഹർജിക്കാർ സമാന വിഷയം ഉയർത്തിയിരുന്നതായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിലെ സെക്ഷൻ 9(2) പ്രകാരം പൗരത്വം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കേന്ദ്ര സർക്കാരിന് മുൻപാകെയാണ് സമർപ്പിക്കേണ്ടതെന്ന് 2015-ലെ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.
2003-ല്‍ യുകെയില്‍ ആരംഭിച്ച 'ബാക്ക്‌ഓപ്സ് ലിമിറ്റഡ്' (Backops Limited) എന്ന കമ്പനിയുടെ ഡയറക്ടറും ഓഹരി ഉടമയുമായി രാഹുല്‍ ഗാന്ധി സ്വയം ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചുവെന്നായിരുന്നു ഹർജിക്കാരനായ രജനീഷ് കുമാർ സിംഗിന്റെ വാദം. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ ഹർജിക്കാരനായില്ല.
റൗള്‍ വിൻചി എന്നയാളുടെ പഠനവുമായി ബന്ധപ്പെട്ട് കേംബ്രിഡ്ജ് സർവകലാശാലയുടേതെന്ന പേരില്‍ ഹാജരാക്കിയ കത്ത് മാത്രമാണ് ഹർജിക്കാരൻ നല്‍കിയത്. എന്നാല്‍ ഇത് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.
തുടർന്ന് തെളിവുകള്‍ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തില്‍ ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതി തേടുകയും കോടതി അത് അനുവദിക്കുകയുമായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.