ന്യൂഡല്‍ഹി: മ്യാൻമറിലെ വിമത ഗ്രൂപ്പുകള്‍ക്ക് ആയുധപരിശീലനം നല്‍കിയതിന് അറസ്റ്റിലായ യുഎസ് കൂലിപ്പട്ടാളക്കാരൻ മാത്യൂ ആരോണ്‍ വാൻഡെയ്ക്കിനെതിരേ ചുമത്തിയ ഭീകരവാദ കുറ്റങ്ങള്‍ ഒഴിവാക്കിയതായി റിപ്പോർട്ട്.
ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യാണ് പ്രതിക്കെതിരേ നേരത്തേ ചുമത്തിയിരുന്ന കുറ്റങ്ങള്‍ ഒഴിവാക്കിയത്. മാത്യൂ ആരോണ്‍ വാൻഡെയ്ക്കിനൊപ്പം അറസ്റ്റിലായ ആറ് യുക്രൈനിയൻ പൗരന്മാർക്കെതിരേ ചുമത്തിയിരുന്ന ഭീകരവാദ കുറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ട്. നേരത്തേ യുഎപിഎ ഉള്‍പ്പെടെ ചുമത്തിയാണ് അന്വേഷണ ഏജൻസികള്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.നിലവില്‍ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 21, 23 പ്രകാരമുള്ള കുറ്റങ്ങളാണ് എൻഐഎ പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വിദേശികള്‍ ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നതടക്കമുള്ള കുറ്റങ്ങളാണിത്. അതേസമയം, എന്തുകൊണ്ടാണ് ഭീകരവാദ കുറ്റങ്ങള്‍ ഒഴിവാക്കിയതെന്ന ചോദ്യത്തിന് അത് നിയമപരമായ വിഷയമാണെന്നാണ് എൻഐഎ അധികൃതർ മറുപടി നല്‍കിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇക്കഴിഞ്ഞ മാർച്ച് 13-നാണ് യുഎസ് പൗരനായ മാത്യൂ വാൻഡെയ്ക്കിനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്. ഡല്‍ഹി, ലഖ്നൗ വിമാനത്താവളങ്ങളില്‍നിന്നായി ഇയാളുടെ കൂട്ടാളികളായ ആറ് യുക്രൈൻ പൗരന്മാരും പിടിയിലായി. യുഎസ് പൗരനായ വാൻഡെയ്ക്ക് ഇന്ത്യയിലെത്തി അനധികൃതമായി മ്യാൻമറില്‍ കടന്ന് അവിടെയുള്ള വിമതഗ്രൂപ്പുകള്‍ക്ക് സായുധ പരിശീലനം നല്‍കിയിരുന്നതായാണ് അന്വേഷണ ഏജൻസികള്‍ പറഞ്ഞിരുന്നത്.
സണ്‍സ് ഓഫ് ലിബർട്ടി ഇന്റർനാഷണല്‍(SOLI) എന്ന സംഘടനയുടെ സ്ഥാപകനാണ് വാൻഡെയ്ക്ക്. ഭരണകൂടങ്ങള്‍ക്കെതിരേ പോരാടുന്നവർക്ക് പരിശീലനം നല്‍കാനാണ് ഇവർ പ്രവർത്തിക്കുന്നത്. നേരത്തേ ലിബിയയിലും സിറിയയിലും ആഭ്യന്തരസംഘർഷമുണ്ടായപ്പോള്‍ അവിടെയുള്ള വിമതഗ്രൂപ്പുകള്‍ക്കും വാൻഡെയ്ക്ക് പരിശീലനം നല്‍കിയിരുന്നു. ഇതേ മാതൃകയിലാണ് മിസോറം വഴി മ്യാൻമറിലേക്ക് പ്രവേശിച്ചും സായുധപരിശീലനം നല്‍കിയത്.
ഇന്ത്യയില്‍ പ്രവർത്തിക്കുന്ന ചില വിമതസംഘടനകളുമായും ഈ ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ട്. ഇതിനുപുറമേ യൂറോപ്പില്‍നിന്ന് ഇന്ത്യ വഴി മ്യാൻമറിലേക്ക് വൻതോതില്‍ ഡ്രോണുകളടക്കം കടത്തിയതായും എൻഐഎ നേരത്തേ പറഞ്ഞിരുന്നു. വാൻഡെയ്ക്കിനെതിരായ കേസ് ഒക്ടോബർ ഒന്നിന് ഡല്‍ഹിയിലെ കോടതി പരിഗണിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.